രണ്ട് വിദ്യാർത്ഥികളുടെ പുതിയ മാർക്ക് ചേർത്ത് കീം റാങ്ക് പട്ടിക പരിഷ്കരിക്കാൻ ഹൈക്കോടതി
സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ പുനർ മൂല്യനിർണ്ണയത്തിലൂടെ കൂടുതൽ മാർക്ക് കിട്ടിയ രണ്ട് കുട്ടികളുടെ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി നിർദ്ദേശം
കൊച്ചി : സി ബി എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യ നിർണയ ഫലം വൈകിയതിനാൽ ഉയർന്ന മാർക്ക് കീം പോർട്ടലിൽ അപ്ലോഡ് ചെയ്യാനാകാതെ പോയ രണ്ട് വിദ്യാർഥികളുടെ പുതിയ മാർക്ക് ചേർത്ത് കീം റാങ്ക് പട്ടിക പുതുക്കാൻ പ്രവേശന പരീക്ഷ കമ്മീഷണർക്ക് ഹൈകോടതിയുടെ നിർദേശം. പി ശ്രീഹരി, മെൽവിൻ എൽദോ ബൈജു എന്നീ വിദ്യാർഥികൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇടക്കാല ഉത്തരവിലൂടെ നിർദേശം നൽകിയത്. പുതിയ റാങ്കിന്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് പ്രവേശനം നൽകേണ്ടതെന്നും കോടതി നിർദേശിച്ചു.
സി ബി എസ് ഇ മൂല്യനിർണയത്തിൽ പിഴവുണ്ടായതിനെ തുടർന്ന് പുനർമൂല്യനിർണയത്തിന് നൽകുകയും ശ്രീഹരിക്ക് എട്ടും മെൽവിന് ഒമ്പതും മാർക്ക് അധികമായി ലഭിക്കുകയും ചെയ്തതായി ഹരജിയിൽ പറയുന്നു. രണ്ട് പേരുടെയും പുനർ മൂല്യനിർണ്ണയ ഫലം വൈകിയാണ് വന്നത്. അതിനാൽ പോർട്ടലിൽ കൂടിയ മാർക്ക് ചേർക്കാനായില്ലെന്ന് കാട്ടിയാണ് കോടതിയെ സമീപിച്ചത്. പക്ഷെ പ്രവേശന പട്ടിക ജൂൺ 27 ന് പ്രസിദ്ധീകരിച്ചു.സാധാരണ ഇത്തരം സാഹചര്യങ്ങളിൽ പ്രവേശന പട്ടിക പ്രസിദ്ധീകരിച്ച് നടപടികൾ ആരംഭിച്ചിരിക്കെ റാങ്ക് പട്ടികയിൽ ഉപ്പെട്ടവരുടെ സ്ഥാനത്തെ ബാധിക്കുമെന്നതടക്കം കാര്യങ്ങളാൽ ഇടപെടാൻ പരിമിതിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഈ വർഷം സി ബി എസ് ഇ മൂല്യനിർണയത്തിൽ സാങ്കേതിക പിഴവുകളും ഫലം വൈകലുമുണ്ടായ സാഹചര്യം വിലയിരുത്തിയാണ് ഇരുവർക്കും അനുകൂല നിലപാട് എടുക്കുന്നതെന്ന് കോടതി പറഞ്ഞു.
ഹരജിക്കാർക്ക് പുതുക്കിയ മാർക്ക് അപ്ലോഡ് ചെയ്യാൻ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെ കീം പോർട്ടൽ തുറന്ന് നൽകാൻ കോടതി നിർദേശിച്ചു

