നടിയെ ആക്രമിച്ച കേസിൽ ഒരു മാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം
ദൃശ്യങ്ങൾ കോടതിക്ക് കൈമാറാൻ ആവശ്യപ്പെട്ടുള്ള ദിലീപിൻ്റെ ഹർജി ഈ മാസം 5 ന് പരിഗണിക്കും

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ അന്തിമ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് വിചാരണ കോടതി നിർദേശിച്ചു. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ 6 മാസത്തെ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി നിരസിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ്റെ കൈവശമുള്ള ദൃശ്യങ്ങൾ കോടതിക്ക് കൈമാറാൻ ആവശ്യപ്പെട്ടുള്ള ദിലീപിൻ്റെ ഹർജി ഈ മാസം 5 ന് പരിഗണിക്കും.
ദിലീപിന്‍റെ മൊബൈല്‍ ഫോണുകൾ സർവ്വീസ് ചെയ്തിരുന്ന എറണാകുളം പെന്‍റാമേനകയിലെ ഷോപ്പുടമയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. വാഹനാപകടത്തിൽ മരിച്ച സലീഷിൻ്റെ മരണം സ്വാഭാവിക അപകട മരണമാണെന്ന നിഗമനത്തില്‍ സെപ്റ്റംബര്‍ 24 നായിരുന്നു കേസ് അവസാനിപ്പിച്ചിരുന്നത്. എന്നാൽ അങ്കമാലി പൊലീസില്‍ സലീഷിന്റെ ബന്ധുക്കള്‍ പരാതി നല്‍കിയതിനുപിന്നാലെയാണ് കേസില്‍ അന്വേഷണം പുനരാരംഭിക്കുന്നത്. കൂടാതെ കേസിൽ ലോക്കല്‍ പൊലീസും അന്വേഷണം നടത്തും. സലീഷ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിന്റെ അണിയറ പ്രവര്‍ത്തകരെയും സംഭവത്തില്‍ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകൾ. കേസിൽ സലീഷിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.