സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്
2023ലെ പുരസ്ക്കാരമാണ് നടന് ലഭിച്ചിരിക്കുന്നത്

കൊച്ചി: ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. 2023ലെ പരമോന്നത പുരസ്ക്കാരമാണ് നടന് ലഭിച്ചിരിക്കുന്നത്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മോഹന്‍ലാലിന്‍റേ തെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. 2025 സെപ്തംബർ 23ന്(ചൊവ്വ) നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് മോഹന്‍ലാലിന് അവാർഡ് സമ്മാനിക്കും. മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരമാണിത്. 2004ല്‍ അടൂര്‍ ഗോപാലകൃഷ്ണന് പുരസ്കാരം ലഭിച്ചിരുന്നു. 2019ല്‍ രജനികാന്തിനും പുരസ്കാരം ലഭിച്ചു.
മോഹൻലാലിൻ്റെ ശ്രദ്ധേയമായ സിനിമായാത്ര തലമുറകളെ പ്രചോദിപ്പിക്കുന്ന ഒന്നാണ്. നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ ഐതിഹാസിക സംഭാവനകൾക്ക് അദ്ദേഹം ആദരിക്കപ്പെടുകയാണ്. അദ്ദേഹത്തിൻ്റെ സമാനതകളില്ലാത്ത കഴിവും വൈദഗ്ധ്യവും നിരന്തരമായ കഠിനാധ്വാനവും ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിന് തന്നെ സുവർണ നേട്ടമാണെ’ന്നാണ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറുപ്പില്‍ കുറിച്ചിരിക്കുന്നത്. 75-ാമത് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി പേരാണ് മലയാളത്തിന്‍റെ പ്രിയ താരത്തിന് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തുന്നത്. മോഹൻലാലിൻ്റെ നേട്ടം മലയാള സിനിമയുടെ അഭിമാന നിമിഷമെന്നാണ് സംവിധായകൻ കമൽ പറഞ്ഞത്. മോഹൻലാലിനെ ഒരു താരമായി മാത്രം കാണാനാകില്ലെന്നും ലോക സിനിമ കണ്ട മികച്ച നടന്മാരിൽ ഒരാളാണ് അദ്ദേഹമെന്നും കമൽ പ്രതികരിച്ചു.