നടൻ ടിനി ടോമിനെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് കോടതി
നടി അൻസിബ യുടെ പരാതിയിൽ എർണാകുളം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് കടവന്ത്ര പോലീസിനോട് ആവശ്യപ്പെട്ടത്.
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ നടി അന്‍സിബയുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. എറണാകുളം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഈ നിര്‍ദേശം. കടവന്ത്ര പൊലീസിനോടാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ടിനി ടോമിനെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുള്ളത്.
നേരത്തെ താരസംഘടനയായ ‘അമ്മ’യില്‍ അന്‍സിബ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ സംഘടന ഗൗരവമായി പരിഗണിച്ചിരുന്നില്ല. തന്നെ ജിഹാദിയെന്ന് വിളിച്ചുവെന്നും, മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞു പരത്തിയെന്നും, വംശീയവും വ്യക്തിപരവുമായ അധിക്ഷേപങ്ങള്‍ നടത്തിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അന്‍സിബ പരാതി നല്‍കിയത്. തുടര്‍ന്ന് നിയമവഴി തേടിയ അന്‍സിബ കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിരുന്നില്ല.
ആരോപണവിധേയരായ ടിനി ടോം ഉള്‍പ്പെടെയുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെങ്കിലും കേസ് എടുക്കാന്‍ തക്കതായ തെളിവുകളില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. ഈ സാഹചര്യത്തിലാണ് കേസ് എടുക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് മതിയായ തെളിവുകളോടെ അന്‍സിബ കോടതിയെ സമീപിച്ചതും അനുകൂലമായ ഉത്തരവ് നേടിയെടുത്തതും.

