നാദാപുരത്ത് മോഷണ കേസിലെ പ്രതി 17 വർഷത്തിനുശേഷം പോലീസ് പിടിയിൽ
ഒളിവിൽ കഴിഞ്ഞ പ്രതിയെ വളയം പോലീസ് പിടികൂടിയത് അതി സാഹസികമായി

നാദാപുരം: മോഷണ കേസിൽ ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. കോടതി ശിക്ഷ വിധിച്ചതിനു പിന്നാലെ 17 വർഷമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ ചെക്യാട് സ്വദേശി പാറച്ചാലിൽ കബീറിനെ(43)യാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്.
2002ലായിരുന്നു കേസിനാസ്പദമായ സംഭവം. ചെക്യാട് പുളിയാവിൽ വീട്ടമ്മയെ ആക്രമിച്ചു പരിക്കേൽപ്പിച്ച് സ്വർണ്ണക്കമ്മൽ കവർന്ന കേസിൽ കബീറിനു രണ്ടര വർഷം തടവും പിഴയും നാദാപുരം കോടതി വിധിച്ചിരുന്നു. ഇതിനു പിന്നാലെ കബീർ ഒളിവിൽ പോകുകയായിരുന്നു.
ബുധനാഴ്ച രാത്രി കബീർ നിട്ടൂരിലെ അമ്മവീട്ടിൽ എത്തുന്നതായി വിവരം ലഭിച്ച പൊലീസ് സംഘം പ്രതിയെ വളയുകയായിരുന്നു. പൊലീസിനെകണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച കബീറിനെ ഒരു കിലോമീറ്ററോളം പിന്തുടർന്നാണ് പിടികൂടിയത്. സംസ്ഥാനത്ത് ഒൻപതു പൊലീസ് സ്റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി, ലഹരി മരുന്ന് കടത്ത് തുടങ്ങി പത്തൊൻപതോളം കേസുകളിൽ പ്രതിയാണ് കബീർ.