പന്തീരങ്കാവിൽ നവവധു മര്‍ദ്ദനമേറ്റ സംഭവം; പ്രതിയ്ക്കായുള്ള അന്വേഷണം വിദേശത്തേക്കും
ഇയാളെ കണ്ടെത്തുന്നതിനായി ഇന്റര്‍പോളിന്റെ സഹായം തേടും
പന്തീരങ്കാവ്: നവവധു മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുല്‍ പി. ഗോപാലിനായുള്ള അന്വേഷണം വിദേശത്തേക്കും നീങ്ങുന്നു. രാഹുല്‍ സിംഗപ്പൂരിലേക്ക് കടന്നെന്നാണ് വിവരം. ഇയാളെ കണ്ടെത്തുന്നതിനായി ഇന്റര്‍പോളിന്റെ സഹായം തേടും. ഇരയുടെയും കുടുംബത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമെന്നും പോലീസ് അറിയിച്ചു. എ.സി.പി. സാജു കെ. അബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് നടപടികളിലേക്ക് കടന്നത്. ലഭ്യമായ സി.സി.ടി.വി. ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
രാഹുലും ബന്ധുക്കളും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. രാഹുല്‍ രാജ്യം വിട്ട സാഹചര്യത്തില്‍ കടുത്ത നടപടി വേണമെന്നാണ് പൊലീസ് തലപ്പത്ത് നിന്നുള്ള നിർദ്ദേശം. അതേസമയം, പൊലീസിന്റെ വീഴ്ചയാണ് രാഹുല്‍ സിംഗപ്പൂരിലേക്ക് രക്ഷപെടാന്‍ കാരണമായതെന്ന ആക്ഷേപം യുവതിയും കുടുംബവും ഉന്നയിച്ചിരുന്നു. വീഴ്ച കണ്ടെത്തിയതോടെ പന്തീരങ്കാവ് എസ്.എച്ച്.ഒ. എ.എസ്. സരിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
മര്‍ദ്ദനമേറ്റെന്ന പരാതിയുമായി യുവതിയും കുടുംബവും ഈ മാസം 12നായിരുന്നു സ്റ്റേഷനിലെത്തിയത്. യുവതിയുടെ നെറ്റിയിലും കഴുത്തിലും ചുണ്ടിലും പരിക്കുകളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടറുടെ കുറിപ്പടിയുണ്ടായിട്ടും വധശ്രമത്തിന് കേസെടുക്കാന്‍ പൊലീസ് വൈകിയതാണ് വ്യാപക വിമര്‍ശങ്ങള്‍ക്ക് കാരണമായിരുന്നത്.

