കൽപ്പറ്റയിൽ സ്കൂട്ടറിൽ കടത്തിയ കഞ്ചാവ് പിടികൂടി
ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്

കല്‍പ്പറ്റ: സ്‌കൂട്ടറില്‍ കടത്തിയ 2.140 കിലോ കഞ്ചാവ് പുല്‍പ്പള്ളി പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അരീക്കോട്, കാവുംപുറത്ത് വീട്ടില്‍ ഷൈന്‍ എബ്രഹാം(31), എടക്കാപറമ്പില്‍, പുളിക്കാപറമ്പില്‍ വീട്ടില്‍ അജീഷ്(44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി പുല്‍പ്പള്ളി പെരിക്കല്ലൂര്‍ ഭാഗത്ത് നടത്തിയ പട്രോളിങ്ങിനിടെയാണ് കഞ്ചാവുമായി യുവാക്കള്‍ പിടിയിലായത്.
വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് നിന്നും സ്‌കൂട്ടറില്‍ വരികയായിരുന്ന ഇവരെ പരിശോധനയുടെ ഭാഗമായി പൊലീസ് കൈ കാണിച്ച് നിര്‍ത്തിക്കുകയായിരുന്നു. സ്‌കൂട്ടര്‍ നിര്‍ത്തിയയുടനെ പിറകിലിരുന്ന അജീഷ് ഇറങ്ങിയോടിയതോടെ സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറിന്റെ ഡിക്കിയില്‍ നിന്ന് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. അജീഷിനെ വെള്ളിയാഴ്ച രാവിലെ പൊലീസ് പിടികൂടി.
സംസ്ഥാനത്ത് വില്‍പന നടത്തുന്നതിനായി കര്‍ണാടകയിലെ ബൈരക്കുപ്പയില്‍ നിന്ന് വാങ്ങിയ കാഞ്ചാവുമായാണ് യുവാക്കളെത്തിയത്. എസ്.ഐ എച്ച്. ഷാജഹാന്‍, എസ്. സി.പി.ഒ. കെ.കെ. അജീഷ്, സി.പി.ഒമാരായ കെ.കെ. അജീഷ്, തോമസ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.