പോക്സോ കേസ് പ്രതിയായ ആസാം സ്വദേശിയെ വലയിലാക്കി പേരാമ്പ്ര പോലീസ്
പ്രതിക്കായ് താണ്ടിയത് 5778 കിലോമീറ്റർ
പേരാമ്പ്ര: പോക്സോ കേസ് പ്രതിയായ ആസാം സ്വദേശിക്കായുള്ള അന്വേഷണത്തിൽ പേരാമ്പ്ര പോലീസ് താണ്ടിയത് 5778 കിലോമീറ്റർ. സിനിമകളെ വെല്ലുന്ന വിധമായിരുന്നു ഓരോ നീക്കവും. പോക്സോ കേസിൽപ്പെട്ട് മുങ്ങിയ ആസാം സ്വദേശിയായ മുഹമ്മദ് നജു റുൾ ഇസ്ലാമിനെ(21)യാണ് പോലീസ് പിടികൂടിയത്.
പോക്സോ കേസിൽപ്പെട്ട പ്രതി ആദ്യം എത്തിയത് കോയമ്പത്തൂരിലുള്ള പിതാവിന്റെയും മാതാവിന്റെയും അടുത്തേക്കായിരുന്നു. പോലീസ് അവിടെ എത്തിയപ്പോഴേക്കും ഇയാൾ ഡൽഹി വഴി പഞ്ചാബിലേക്ക് മുങ്ങി. ഒടുവിൽ പഞ്ചാബിലെ പാട്യാലക്കടുത്ത് സമാനനു സുർപൂർ എന്ന സ്ഥലത്ത് രാത്രിയും പകലുമായി അഞ്ഞൂറോളം പേർ ജോലി ചെയ്യുന്ന ഒരു ഫാക്ടറിയിൽ വെച്ച് അതിസാഹസികമായാണ് ലോക്കൽ പോലീസിൻ്റെ സഹായമില്ലാതെ പേരാമ്പ്ര പോലീസ് പ്രതിയെ പിടികൂടിയത്.
പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ. സുനിൽകുമാർ സി.എം, ചന്ദ്രൻ കെ., സി.പി.ഒ. മിനീഷ് വി.ടി. എന്നിവരാണ് പന്ത്രണ്ട് ദിവസത്തെ ദൗത്യത്തിന് പിന്നിൽ. പേരാമ്പ്ര ഡി.വൈ.എസ്.പി. ലതീഷ് കെ.കെ., പേരാമ്പ്ര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജംഷിദ് പി. എന്നിവരുടെ നിർദ്ദേശപ്രകാരമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

