താമരശ്ശേരിയിൽ കുഴൽപ്പണ വേട്ടയിൽ 38 ലക്ഷം രൂപ പിടിച്ചു
സ്‌കൂട്ടറിൻ്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് പണം പിടികൂടിയത്
താമരശ്ശേരി: താമരശ്ശേരിയിൽ വൻ കുഴൽപ്പണ വേട്ട. വാഹന പരിശോധനയിൽ 38 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ. പരപ്പൻ പൊയിലിൽ വെച്ച് സ്‌കൂട്ടറിൻ്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് രേഖകൾ ഇല്ലാത്ത 38 ലക്ഷം രൂപ പിടികൂടിയത്. കൊടുവള്ളി പുളിയാൽ കുന്നുമ്മൽ മുഹമ്മദ് റാഫി (18)യാണ് താമരശ്ശേരി പൊലീസിന്റെ കസ്റ്റഡിയിലായത്. കഴിഞ്ഞ ദിവസം എളേറ്റിൽ വട്ടോളിയിൽ വെച്ച് കാറിൽ ഒളിപ്പിച്ച് കൊണ്ടുവന്ന് അഞ്ച് കോടി രൂപ പിടിച്ചിരുന്നു. സംഭവത്തിലുണ്ടായിരുന്ന കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് പോലീസിന്റെ പിടിയിലായത്. കാറിന്റെ രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പ്രതികളെ ചോദ്യം ചെയ്‌താൽ കൂടുതൽ വിവരങ്ങൾ അറിയാനാകൂ എന്നും പൊലീസ് വ്യക്തമാക്കി.
ആർക്ക് വേണ്ടിയാണ് ഇത്രയും പണം കൊണ്ടുവന്നത് എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളുടെ ഫോൺ കോൾ രേഖകളും മറ്റും വിശദമായി പരിശോധിക്കും. രഹസ്യ അറകൾ ഉള്ള ഈ വാഹനം വഴി പ്രതികൾ മുമ്പും രേഖകളില്ലാത്ത പണം കടത്തിയെന്നാണ് പോലീസിന്റെ നിഗമനം. ലഹരി മരുന്ന് പിടികൂടാനുള്ള പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് കർണാടക രജിസ്ട്രേഷൻ കാറിൽ നിന്ന് അഞ്ച് കോടി നാല് ലക്ഷം രൂപ പിടികൂടിയത്.

