സൈക്കിൾ പമ്പുകളിൽ നിറച്ച് കഞ്ചാവ് കടത്ത്; കൊച്ചിയിൽ പിടികൂടിയത് 24 കിലോ കഞ്ചാവ്
പശ്ചിമബംഗാൾ സ്വദേശികളായ നാലുപേർ പിടിയിൽ

കൊച്ചി: സൈക്കിൾ പമ്പുകളിൽ നിറച്ച നിലയിൽ കഞ്ചാവ് കടത്തിയ നാല് പശ്ചിമബംഗാൾ സ്വദേശികളെ അങ്കമാലിയിൽ നിന്ന് പിടികൂടി. പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റാഖിബുൽ മൊല്ല (21), സിറാജുൽ മുൻഷി (30), റാബി(42), സെയ്ഫുൽ ഷെയ്ഖ് (36) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശ്ശേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
200 സൈക്കിൾ പമ്പുകളിലായി കുത്തിനിറച്ച് കൊണ്ടുവന്ന 24 കിലോ കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നെടുമ്പാശ്ശേരി എയർപ്പോർട്ട് സിഗ്നൽ ജംഗ്ഷനിൽ നിന്നുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽ നിന്ന് കിലോയ്ക്ക് രണ്ടായിരം രൂപ നിരക്കിൽ വാങ്ങി ഇവിടെ പത്തിരട്ടി വിലക്ക് കച്ചവടം നടത്താനായിരുന്നു പദ്ധതി. കോയമ്പത്തൂരിൽ തീവണ്ടിയിറങ്ങിയ സംഘം ബസിൽ അങ്കമാലിയിലെത്തിയ ശേഷം ഓട്ടോയിൽ പോകുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്. സൈക്കിൾ പമ്പ് വിൽപ്പനക്കെന്ന രീതിയിലാണ് ഇവർ യാത്ര ചെയ്തിരുന്നത്. പമ്പുകളിലെല്ലാം കഞ്ചാവ് നിറച്ചിരുന്നു.
ഇത്തരത്തിലുള്ള മയക്കുമരുന്ന് കടത്ത് പിടികൂടുന്നത് ഇതാദ്യമായാണ്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. ജെ. ഉമേഷ് കുമാർ, ആലുവ ഡി.വൈ.എസ്.പി. ടി.ആർ. രാജേഷ്, നെടുമ്പാശ്ശേരി ഇൻസ്പെക്ടർ സാബു ജി. തുടങ്ങിയവരാണ് പരിശോധനയ്ക്കുണ്ടായിരുന്നത്.