ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാനത്ത് പിടിയിലായത് 104 പേർ
രജിസ്റ്റർ ചെയ്തത് 101 കേസുകൾ

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി 104 പേരെ അറസ്റ്റ് ചെയ്തു. മെയ് പതിനാറിന് സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് പ്രതികളെ പിടികൂടിയത്. ലഹരി വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2000 പേരെയാണ് ഇന്നലെ മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയത്. കൂടാതെ, വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് 101 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
1.493 ഗ്രാം എം.ഡി.എം.എയും 1.569 കിലോ കഞ്ചാവും പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഡി ഹണ്ട് ദൗത്യം നടപ്പാക്കുന്നത്.
പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നാർക്കോട്ടിക്ക് കൺട്രോൾ റൂമും (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായാണ് സൂക്ഷിക്കുന്നത്.