അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച സംഭവം; 2 പേർ അറസ്റ്റിൽ
ആലപ്പുഴ സ്വദേശിയായ വിഷ്ണു, ഷോളയൂർ സ്വദേശിയാണ് റെജിൽ എന്നിവരാണ് അഗളി പൊലീസിൻ്റെ പിടിയിലായത്.

പാലക്കാട് :പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ സ്വദേശിയായ വിഷ്ണു, ഷോളയൂർ സ്വദേശിയാണ് റെജിൽ എന്നിവരാണ് അഗളി പൊലീസിൻ്റെ പിടിയിലായത്. പ്രതികൾക്കെതിരെ പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമമടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
അതേസമയം, സിജുവിനെ മർദിച്ചവരുടെ പരാതിയിൽ വാഹനത്തിൻ്റെ ചില്ല് തകർത്തതിന് സിജുവിനെതിരെയും കേസെടുത്തിട്ടുണ്ട്.അട്ടപ്പാടിയിൽ നിന്ന് തന്നെയാണ് പ്രതികളെ പിടികൂടിയത്. വാഹനത്തിൻ്റെ ചില്ല് തകർത്തു എന്നാരോപിച്ചാണ് യുവാവിനെ കെട്ടിയിട്ടതെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി. പിക്കപ്പ് വാഹനത്തിൻ്റെ ചില്ല് തകർത്തു എന്നാരോപിച്ചാണ് അട്ടപ്പാടി ചിറ്റൂർ ഉന്നതിയിലെ ആദിവാസി യുവാവ് സിജുവിനെ (19) വിഷ്ണുവും റെജിലും ചേർന്ന് അടിവസ്ത്രത്തിൽ കെട്ടിയിട്ട് മർദിച്ചത്. സംഭവം വാർത്തയായ പ്പോൾ പൊലീസ് മർദനമേറ്റ സിജുവിൻ്റെ മൊഴിയെടുക്കുക യായിരുന്നു.
സിജു ബഹളം വെച്ചപ്പോൾ കെട്ടിയിടുക മാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നും പ്രതികൾ പൊലിസിനോട് പറഞ്ഞു. അതേസമയം ഇരുവരും സിജുവിനെ അർധ നഗ്നനാക്കി കെട്ടിയിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് നാട്ടുകാരാണ് യുവാവിനെ മോചിപ്പിച്ച് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്. പ്രാഥമിക ചികിത്സ തേടി സിജു മടങ്ങി രണ്ട് ദിവസം മുൻപ് ശരീര വേദന കൂടി വിണ്ടും കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിൽ അഡ്മിറ്റ് ആവുകയായിരുന്നു.