കാറിലെത്തി 1.9 കോടി രൂപ തട്ടിയെടുത്ത കേസ്; 3 മാസം മുൻപേ തുടങ്ങിയ ആസൂത്രണം
അക്രമത്തിൽ പങ്കെടുത്ത ഒരു പ്രതിയേയും ഇനിയും പിടികൂടാനായിട്ടില്ല

താനൂർ: കാറിൽ വന്ന് തെന്നല സ്വദേശിയെ ആക്രമിച്ച് 1.9 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരൂരങ്ങാടി ടിസി റോഡ് തടത്തിൽ അബ്‌ദുൾ കരീം (54), പരപ്പനങ്ങാടി ഉള്ളണം മങ്കലശ്ശേരി രജീഷ് (44), പരപ്പനങ്ങാടി പന്താരങ്ങാടി വലിയ പീടിയേക്കൽ മുഹമ്മദ് ഫവാസ് (35) എന്നിവരെയാണ് റിമാൻഡ് ചെയ്‌ത്. അക്രമത്തിൽ പങ്കെടുത്ത ഒരു പ്രതിയേയും ഇനിയും പിടി കൂടാനായിട്ടില്ല
സാമ്പത്തികലാഭത്തിനുവേണ്ടി ക്വട്ടേഷൻ ഏറ്റെടുത്താണ് ഇവർ കുറ്റകൃത്യം ചെയ്തത്. ക്വട്ടേഷൻ നൽകിയവരെ സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കുറ്റകൃത്യം നടത്താൻ പ്രതികൾ മൂന്നു മാസം മുൻപ് പദ്ധതി തയ്യാറാക്കുകയും ഇതിനായി കാർ, മുഖംമൂടികൾ, വാളുകൾ എന്നിവ മുൻകൂട്ടി വാങ്ങുകയും ചെയ്തിരുന്നു. അക്രമത്തിനുശേഷം തെളിവ് നശിപ്പിക്കാൻ പ്രതികൾ ഉപേക്ഷിച്ച വാളുകൾ ഒന്നാം പ്രതിയുടെ വീടിനു സമീപത്തെ ചെറുമുക്ക് പള്ളിത്താഴത്തെ കിണറ്റിൽനിന്നും കാർ പാലക്കാടുനിന്നും പോലീസ് കണ്ടെത്തി. സിസിടിവികളും ഫോൺകോളുകളും പരിശോധിച്ച് വിദഗ്‌ധമായ അന്വേഷണമാണ് പോലീസ് നടത്തിയത്. കൃത്യം നടന്ന് അഞ്ച് ദിവസത്തിനു ശേഷമാണ് പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞത്. കവർച്ചയ്ക്കു ശേഷം ഗോവയിലേക്ക് കടന്നുകളഞ്ഞ പ്രതികളെ പോലീസ് പിന്തുടർന്നിരുന്നു. പ്രതികൾ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ കോഴിക്കോടുനിന്നാണ് പിടികൂടിയത്.