പേരാമ്പ്രയിൽ കഞ്ചാവുമായി 23കാരൻ പോലീസ് പിടിയിൽ
പിടിയിലായത് കൊയിലാണ്ടി നടേരി സ്വദേശി അമാൻ അബ്ദുള്ള
പേരാമ്പ്ര: വിപണിയിൽ വൻ വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി 23കാരനെ പേരാമ്പ്ര പോലീസ് പിടികൂടി. കൊയിലാണ്ടി നടേരി സ്വദേശി പുനത്തിൽ അബൂബക്കറിൻ്റെ മകൻ അമാൻ അബ്ദുള്ളയാണ് പിടിയിലായത്. ഇയാളിൽ നിന്നും 300 ഗ്രാമോളം ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ.ഇ. ബൈജുവിൻ്റെ ഡാൻസാഫ് സംഗവും പേരാമ്പ്ര ഡി.വൈ.എസ്.പി. രാജേഷ് എം.പിയുടെ കീഴിലെ സ്ക്വാഡും പേരാമ്പ്ര സി.ഐ. ജംഷിദിൻ്റെ നേതൃത്വത്തിൽ അനുഷ ഗോപിനാഥനും ചേർന്ന പോലീസ് സംഘമാണ് പ്രതിയെ കുരുക്കിയത്.
കേരളത്തിന് പുറത്തു നിന്നും വൻതോതിൽ രാസലഹരിയും പ്രത്യേകം തയ്യാറാക്കിയ ലാബിൽ മണ്ണിൻ്റെ സാന്നിധ്യമില്ലാതെ ഹൈബ്രിഡായി കഞ്ചാവ് തയ്യാറാക്കി ശേഖരിച്ച് കൊണ്ടുവരുന്നതായും വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ രഹസ്യവിവരം ലഭിച്ചതിൽ പോലീസ് നടത്തിയ നീക്കത്തിലാണ് പ്രതി പിടിക്കപ്പെടുന്നത്. പേരാമ്പ്ര ബൈപാസിൽ വെച്ച് പോലീസ് സംഘം പ്രതിയുടെ വാഹനം തടഞ്ഞു നിർത്തുകയായിരുന്നു. ഇയാൾ മുമ്പും ഇത്തരത്തിൽ ലഹരി വസ്തുക്കൾ കേരളത്തിൽ എത്തിച്ച് വിൽപന നടത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
വിപണിയിൽ ഏകദേശം പത്തു ലക്ഷത്തോളം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പോലീസ് ഇയാളെ പിന്തുടർന്ന് പിടികൂടിയത്. ലഹരി വിരുദ്ധ നിയമ പ്രകാരം ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ഉപയോഗിച്ച താർ ജീപ്പും കണ്ടു കെട്ടി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

