സ്‌കൂട്ടറിൽ പോയ യുവതിയെ ബുള്ളറ്റ് കൊണ്ട് ഇടിപ്പിച്ച് സ്വർണ്ണമാല കവരാൻ ശ്രമിച്ച പ്രതിയെ പിടികൂടി
പന്തീരാങ്കാവിന് സമീപം പാറക്കണ്ടി മീത്തലിൽ വച്ചാണ് മോഷണശ്രമം നടന്നത്
കോഴിക്കോട്: സ്‌കൂട്ടറിൽ മകൾക്കൊപ്പം പോവുകയായിരുന്ന യുവതിയെ ബുള്ളറ്റ് കൊണ്ട് ഇടിപ്പിച്ച് സ്വർണ്ണമാല കവരാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. കോഴിക്കോട് കല്ലായി സ്വദേശി ആദിൽ മുഹമ്മദാണ്(30) പൊലീസിൻ്റെ പിടിയിലായത്. സിറ്റി ക്രൈം സ്ക‌്വാഡും പന്തീരാങ്കാവ് പോലീസും ചേർന്നാണ് ആദിലിനെ അറസ്റ്റ് ചെയ്തത്. പന്തീരാങ്കാവിന് സമീപം പാറക്കണ്ടി മീത്തലിൽ വച്ചാണ് മോഷണശ്രമം നടന്നത്. പന്തീരാങ്കാവ് സ്വദേശി പ്രസീതയും മകൾ ദിയയും സ്കൂട്ടറിൽ സഞ്ചരിക്കവേ ആദിൽ ബുള്ളറ്റിൽ എത്തി ഇരുവരെയും ഇടിച്ചിട്ട് മാല കവരാൻ ശ്രമിക്കുകയായിരുന്നു.
സ്കൂട്ടറിൽ നിന്നുമുള്ള വീഴ്‌ചയിൽ ഇരുവർക്കും പരിക്കേറ്റെങ്കിലും ഉടനെ തന്നെ ചാടി എഴുനേറ്റ പ്രസീത പ്രതിരോധിക്കാൻ ശ്രമിച്ചതോടെ ആദിൽ കടന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രദേശത്തെ നൂറോളം സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച ശേഷം വിവരം മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഗൾഫിലായിരുന്ന ആദിൽ രണ്ട് വർഷം മുൻപാണ് നാട്ടിലെത്തിയത്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന ഇയാൾ ഇത് മറികടക്കാനാണ് മോഷണത്തിലേക്ക് തിരിഞ്ഞിരിക്കുന്ന തെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്

