കുരുടി മുക്കിൽ ബസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ പ്രധാന പ്രതി പിടിയിൽ
ഇന്നലെ വൈകുന്നേരം കുരുടി മുക്കിൽവെച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തത്
മേപ്പയ്യൂർ: കുരുടിമുക്കിൽ വെച്ച് ബസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ പ്രധാന പ്രതി പിടിയിൽ. കാരയാട് മരുതിയാട്ട് മീത്തൽ വിഷ് (27) നെയാണ് മേപ്പയ്യൂർ പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം കുരുടി മുക്കിൽവെച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തത്. മേപ്പയ്യൂർ സി.ഐ. വി.സിജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ ഗിരീഷ് കുമാർ, എ.എസ്.ഐമാരായ അനൂപ്, ലത്തീഫ്, സി.പി.ഒ ലസിത്ത്, ശ്രീജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ടയാളാണ് വിഷ്ണു. നേരത്തെ കേസിൽ പ്പെട്ടതിനെ തുടർന്ന് മേപ്പയ്യൂർ പൊലീസ് കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്നു. നാടുകടത്തിയ സമയത്ത് വിദേശത്തേക്ക് കടന്ന ഇയാൾ കാപ്പാ നിയമപ്രകാരമുള്ള നടപടി പൂർത്തിയായതിനെ തുടർന്ന് അടുത്തിടെയാണ് ഇയാൾ നാട്ടിലെത്തിയത്. ഇയാളുടെ നിയമലംഘന പ്രവർത്തനങ്ങൾ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഫെബ്രുവരി ഒന്നിന് വൈകുന്നേരം ആറുമണിക്കാണ് കുരുടിമുക്കിൽവെച്ച് ബസ് ഡ്രൈവറെ ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. മേപ്പയ്യൂർ-നടുവണ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ശ്രീലക്ഷ്‌മി ബസിലെ ഡ്രൈവറായ കൊല്ലം നെല്ല്യാടി സ്വദേശി ജിതിനാണ് മർദ്ദനമേറ്റത്. ജിതിന്റെ പരാതിയിലാണ് മേപ്പയ്യൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. അറസ്റ്റിലായ വിഷ്‌ണവിനെ പയ്യോളി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിരെ വീണ്ടും കാപ്പാ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കേസിലുൾപ്പെട്ട മറ്റ് പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും മേപ്പയ്യൂർ പൊലീസ് അറിയിച്ചു.

