പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് 47 വർഷം കഠിനതടവ്
2021 ഓഗസ്റ്റ് മുതൽ 2023 സെപ്റ്റംബർ വരെയുള്ള സമയത്താണ് കേസിന് ആസ്‌പദമായ സംഭവം
തൃശൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പ്രണയം നടിച്ച് പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ യുവാവിനെ 47 വർഷം കഠിനതടവിനും 1,40,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. വാടാനപ്പള്ളി നടുവിൽക്കര പൂശാരി അമ്പലത്തിനടുത്ത് പണിക്കശ്ശേരി അമർ തേജസ് (26) നെയാണ് ചാവക്കാട് അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 2021 ഓഗസ്റ്റ് മുതൽ 2023 സെപ്റ്റംബർ വരെയുള്ള സമയത്താണ് കേസിന് ആസ്‌പദമായ സംഭവം. പിഴ അടക്കാത്ത പക്ഷം 14 മാസം കൂടി അധികതടവ് അനുഭവിക്കണം.
പിഴ സംഖ്യ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വാടാനപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിക്കുകയും 30 ഓളം രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി. എന്നിവർ ഹാജരായി. ലെയ്‌സൻ ഓഫീസറും സീനിയർ സി.പി.ഒയുമായ സിന്ധു എം.ആർ. കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

