രണ്ടാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കൽപ്പത്തൂർ സ്വദേശിയ്ക്ക് ആറുവർഷം കഠിനതടവ്
കല്ല്യാണവീട്ടിൽവെച്ച് പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്
പേരാമ്പ്ര: രണ്ടാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൽപ്പത്തൂർ സ്വദേശിയെ ആറുവർഷം കഠിനതടവിന് ശിക്ഷിച്ച് നാദാപുരം പോക്സോ കോടതി. കൽപ്പത്തൂർ തട്ടാൻകണ്ടി കോളനിയിൽ ദാമോദരൻ (62) നെയാണ് കോടതി ശിക്ഷിച്ചത്. പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജ് ദേവൻ.കെ മേനോനാണ് ശിക്ഷിച്ചത്. 2019 ഏപ്രിൽ പതിനേഴിനാണ് സംഭവം. അഞ്ചാം പീടികയിൽ ഒരു കല്ല്യാണവീട്ടിൽവെച്ച് പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. വിദ്യാർത്ഥിനി വിവരം സ്കൂൾ അധ്യാപികയെ അറിയിച്ചതിനെ തുടർന്ന് സ്‌കൂൾ ഹെഡ് മാസ്റ്റർ പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
പേരാമ്പ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്പെക്‌ടർ കെ. സജി.അഗസ്റ്റിൻ, എ.എസ്.ഐ സി.ശ്രീജ എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് ഒമ്പത് സാക്ഷികളെ വിസ്‌തരിക്കുകയും 14രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

