നിർത്തിയിട്ട കാർ പിക്കപ്പ് കൊണ്ട് ഇടിച്ചുതെറിപ്പിച്ചു റോഡിൽ യുവാവിന്റെ പരാക്രമം
നിർത്തിയിട്ട് കാർ പിക്കപ്പ് കൊണ്ട് ഇടിച്ചുതെറിപ്പിച്ചു റോഡിൽ യുവാവിന്റെ പരാക്രമം
താമരശ്ശേരി: വെളിമണ്ണ, ചുങ്കം, ഓമശ്ശേരി എന്നിവിടങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനായി പോലിസ് തെരച്ചിൽ ആരംഭിച്ചു. വെളിമണ്ണ എലിയൻപറമ്പിൽ മുഹമ്മദ് റാസിഖിനെ(25)യാണ് പൊലീസ് തിരയുന്നത്. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് യുവാവ് അക്രമ പരമ്പരയ്ക്ക് തുടക്കമിടുന്നത്.
ഇന്നലെ പുലർച്ച 2 മണിക്ക് വെളിമണ്ണ കൂടത്തായി റോഡിലെ കിഴക്കെ പറമ്പിൽ നിർത്തിയിട്ടിരുന്ന കാറിനെ പിക്കപ്പു കൊണ്ട് ഇടിച്ച് എതിർവശത്തേക്കു മറിച്ചിട്ടു. കാറിൽ മൂന്നു നാല് തവണ പിക്കപ് ഇടിപ്പിച്ച് ഏതിർവശത്തെ പറമ്പിലേക്ക് മറിച്ചിടുകയായിരുന്നു. റോഡരികിലെ സുരക്ഷാ പില്ലറും നശിപ്പിച്ചു. ഉണ്ടായിരുന്ന എരയച്ചൻ വീട്ടിൽ അബ്ദുൽ ജബാറിന്റെ ഉടമസ്ഥതയിലുള്ള ഗ്രീൻ പ്ലസ് വെളിച്ചെണ്ണ മില്ലിന് തീയിട്ടു. ഇവിടെ നിർത്തിയിട്ടിരുന്ന ആംബുലൻസിനും തീ പിടിച്ചു. ഇവിടെ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് ഡീസൽ ഊറ്റി എടുത്താണ് ഓയിൽ മില്ലിന് തീ വച്ചത്. തീ പടരുന്നത് കണ്ട് ആളുകൾ ഓടിക്കൂടിയതോടെ പ്രതി ഇവിടെ നിന്നും പിക്കപ്പുമായി കടന്നുകളഞ്ഞു.
ഓമശ്ശേരി മങ്ങാട്ടുള്ള പെട്രോൾ പമ്പിൽ എത്തിയതോടെ പ്രതി ഉപയോഗിച്ച പിക്കപ്പിന്റെ ടയർ പൊട്ടുകയും ഇതോടെ പമ്പിൽ നിർത്തിയിട്ടിരുന്ന മറ്റൊരു പിക്കപ് എടുത്ത് സ്ഥലം വിടുകയും ചെയ്‌തു. വെളിമണ്ണയിലെ സ്വന്തം വീടിന്റെ പോർച്ചിലേക്ക് പിക്കപ് ഇടിച്ചു കയറ്റി. ഇതു കണ്ട് പുറത്തു വന്ന പിതാവിനോട് അതിക്രമം കാണിച്ച് അവിടെ നിന്ന് മുങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. പിക്കപ്പിനെ പിന്തുടർന്ന് പൊലീസ് എത്തിയപ്പോഴാണ് നിർത്തിയിട്ടിരിക്കുന്നത് പ്രതിയുടെ വീട്ടിൽ തന്നെയാണെന്ന് അറിയുന്നത്. സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. ഇന്നലെ രാവിലെ 10ന് ശേഷം താമരശ്ശേരി ചുങ്കം ഫോറസ്റ്റ് ഓഫിസിനടുത്ത് നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിൻ്റെ സീറ്റുകൾ കുത്തിക്കീറിയ നിലയിൽ കണ്ടെത്തിട്ടുണ്ട്.

