അയോധ്യ എട്ട് ജീവനക്കാർ ചേർന്ന് 7.75 കോടി രൂപയോളം തട്ടിയെടുത്തതായി പ്രാഥമിക നിഗമനം
തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികൾ ആസംബര ഹോട്ടലുകളും ഭൂമിയും വാങ്ങി കൂട്ടിയതായി തെളിയുന്നു.
അയോധ്യ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കയിൽ കോടികളുടെ ക്രമക്കേട് നടന്ന കേസിൽ നിർണായക കണ്ടെത്തലുകൾ. കാണിക്ക വഞ്ചികളിലെ പണവും സ്വർണ്ണാഭരണങ്ങളും എണ്ണുന്ന ചുമതലയുണ്ടായിരുന്ന എട്ട് ജീവനക്കാർ ചേർന്ന് ഏതാണ്ട് 7.75 കോടി രൂപയോളം തട്ടിയെടുത്തതായാണ് പ്രാഥമിക നിഗമനം.
പ്രതികളുടെ ആസ്തിയിൽ അവിശ്വസനീയമായ വർദ്ധനവുണ്ടായതായി അന്വേഷണ ഏജൻസി കണ്ടെത്തി. ആഡംബര ഹോട്ടലുകളും ഭൂമിയും റെസിഡൻഷ്യൽ പ്ലോട്ടുകളും ഇവർ വാങ്ങിക്കൂട്ടിയിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് അവിനാഷ് ശുക്ല, അനുകല്പ് മിശ്ര, ലവകുശ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാം ശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാമശങ്കർ എന്ന ടിനു യാദവ് തുടങ്ങി എട്ടുപേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. തട്ടിയെടുത്ത പണം പങ്കിടുന്നതിനെച്ചൊല്ലി പ്രതികൾക്കിടയിലുണ്ടായ തർക്കമാണ് ഈ വലിയ മോഷണം പുറത്തുവരാൻ കാരണമായതെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു. പ്രതികളുടെ വീടുകളിൽ റെയ്ഡ് നടത്തി പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.കാണിക്ക വഞ്ചികളിലെ പണവും ആഭരണങ്ങളും എണ്ണുന്നതിനിടയിൽ പ്രതികൾ പണം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. അന്വേഷണം തുടങ്ങുന്നുവെന്ന് അറിഞ്ഞതോടെ പലരും തങ്ങളുടെ മൊബൈൽ ഫോണുകളിലെ വാട്സ്ആപ്പ് ചാറ്റുകളും മറ്റ് വിവരങ്ങളും ഡിലീറ്റ് ചെയ്യുകയും ചിലർ ഫോണുകൾ പൂർണ്ണമായും ഫോർമാറ്റ് ചെയ്യുകയും ചെയ്തു. ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ കിണഞ്ഞു ശ്രമിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളും മറ്റ് ഇലക്ട്രോണിക് തെളിവുകളും അന്വേഷണത്തിൽ നിർണ്ണായകമായിട്ടുണ്ടെന്നാണ് വിവരം
പ്രതികളിലൊരാളായ അനുകല്പ് മിശ്രയുടെ കുടുംബാംഗങ്ങൾ നൽകിയ മൊഴികളും തട്ടിപ്പിലേക്ക് വിരൽചൂണ്ടുന്നുണ്ട്. ക്ഷേത്ര ട്രസ്റ്റിൽ ജോലിക്ക് ചേർന്നതിന് പിന്നാലെ അനുകല്പിന്റെയും കുടുംബത്തിന്റെയും ജീവിതശൈലിയിൽ വലിയ മാറ്റങ്ങൾ വന്നതായി അദ്ദേഹത്തിന്റെ ബന്ധു നേഹ മിശ്ര പോലീസിനോട് വെളിപ്പെടുത്തി. ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും കൺട്രോൾ റൂം ഇൻചാർജിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പങ്കിനെക്കുറിച്ചും ഇപ്പോൾ ഗൗരവകരമായ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. നിലവിൽ 80 ലക്ഷം രൂപ മാത്രമാണ് പോലീസിന് വീണ്ടെടുക്കാൻ സാധിച്ചിട്ടുള്ളത്, ബാക്കി തുക കണ്ടെത്തുന്നതിനായുള്ള അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.

