എം ടി എം എ കേസിൽ അറസ്റ്റിലായ രണ്ട് അധ്യാപികമാരെയും വിദ്യാഭ്യാസ വകുപ്പ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടു
പേരാമ്പ്ര ബി ആർ സി യിലെ താൽക്കാലിക അധ്യാപികമാരായ കീർത്തനയെയും കാവ്യയെയും വിദ്യാഭ്യാസ വകുപ്പ് ജോലിയിൽ നിന്നും പിരിച്ചു വിട്ടു.
വടകര: എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപികമാരിൽ രണ്ടാമത്തെയാളായ പേരാമ്പ്ര ബിആർസി സ്പെഷ്യൽ എജ്യുക്കേറ്റർ കാവ്യയെയും വിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്ന് പുറത്താക്കി. കൂരാച്ചുണ്ട് സ്വദേശിനിയായ കാവ്യക്കെതിരെ കേസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്.ഇതിന് മുമ്പ് തന്നെ കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപിക കീർത്തനയെ വകുപ്പ് നേരത്തെ പിരിച്ചുവിട്ടിരുന്നു. ഇതോടെ കേസിൽ ഉൾപ്പെട്ട ഇരുവരും ജോലിയിൽ നിന്ന് പുറത്തായി.
കഴിഞ്ഞ മാസം 28ന് വടകര സ്വദേശിയെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് അധ്യാപകരെ ഇടനിലക്കാരാക്കി നടത്തിയിരുന്ന ലഹരി ശൃംഖലയുടെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാവ്യയിലേക്കും കീർത്തനയിലേക്കും പൊലീസ് എത്തിയത്.
ലഹരിമരുന്ന് വാങ്ങുന്നവർ പണം കാവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പണം ലഭിച്ചതിന് ശേഷം നിർദേശിക്കുന്ന സ്ഥലത്ത് എത്തിയാൽ മറ്റൊരാൾ എത്തി എംഡിഎംഎ കൈമാറുന്നതായിരുന്നു സംഘത്തിന്റെ പ്രവർത്തനരീതി. കീർത്തനയുടെ അക്കൗണ്ടിലെത്തിയ തുകയും പിന്നീട് കാവ്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ലഹരിമരുന്ന് വിതരണ ശൃംഖലയുമായി കാവ്യയ്ക്ക് നേരിട്ടുള്ള ബന്ധമുണ്ടെന്ന സംശയത്തിലാണ് പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നത്.

