മാവൂർ റോഡ് കൊലപാതകം മൂന്ന് പ്രതികളും കസ്റ്റഡിയിൽ
രണ്ടു പ്രതികളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മൂന്നാമത്തെ പ്രതിയെ വയനാട്ടിൽ വെച്ച് കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: മാവൂർ റോഡിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാമത്തെ പ്രതിയും കസ്റ്റഡിയിൽ . കോഴിക്കോട് നല്ലളം സ്വദേശിയായ കെ.സി വിപിൻ (34) ആണ് ബെംഗളൂരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ശനിയാഴ്ച്ച രാത്രി വയനാട്ടിൽ വെച്ച് പോലീസ് കസ്റ്റഡിയിലായത്
കൊലയ്ക്കുപിന്നിൽ പണമിടപാട് തർക്കമാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. കേസിൽ കൊല്ലം കരുനാഗപ്പള്ളി ശങ്കരമംഗലം സ്വദേശി നജീബ് മൻസിലിൽ എൻ.നജീബ് (31), പങ്കാളി അരക്കിണർ ചാക്കേരിക്കാട് പറമ്പ് മെജസ്റ്റിക് പാലസിൽ നൗഷിദ (28) എന്നിവരെ കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.
വെള്ളിയാഴ്ച്ച രാത്രി 8.47-ന് മാവൂർ റോഡിലായിരുന്നു സംഭവം. ബേപ്പൂർ നടുവട്ടം സ്വദേശി ജെസ്സി വില്ലയിൽ ആദിൽ റോഷനെ(39) യാണ് കുത്തിക്കൊന്നത്. നജീബിന്റെ ആവശ്യപ്രകാരം വീട്ടിലുള്ള കത്തി കൊണ്ടുവന്നത് നൗഷിദയാണെന്ന് പോലീസ് പറഞ്ഞു. നജീബിൽ നിന്ന് 10,000 രൂപ ആദിൽ കടം വാങ്ങി യിരുന്നു. അതിൽ 5000 രൂപ തിരിച്ചുകൊടുക്കാനുണ്ട്. ഇത് നൽകാത്തതിലും ഭാര്യയോട് മോശമായി സംസാരിച്ചതിലുള്ള വിരോധം എന്നിവയാണ് കൊലപാദകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

