അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു
ആഭ്യന്തരമന്ത്രിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റിട്ട കേസിൽ അർജുൻ ആയങ്കിയെ തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മൂന്നുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
കണ്ണൂർ: ആഭ്യന്തരമന്ത്രിക്കെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപകരമായ പോസ്റ്റിട്ട കേസില്‍ അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. നിലവില്‍ തലശ്ശേരി സബ് ജയിലില്‍ കഴിയുന്ന അര്‍ജുനെ, കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനായി അഞ്ച് ദിവസത്തെ കസ്റ്റഡിയിലാണ് കണ്ണൂര്‍ സൈബര്‍ പോലിസ് ആവശ്യപ്പെട്ടിരുന്നത്.
അര്‍ജുന്‍ ആയങ്കിയെ പിടികൂടിയ ദേഹപരിശോധനാ സമയത്ത് തന്നെ മൊബൈല്‍ ഫോണ്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതാണെന്നും, ഇപ്പോള്‍ വ്യാജ തെളിവ് നിര്‍മ്മിക്കാനാണ് പോലിസ് കസ്റ്റഡി ആവശ്യപ്പെടുന്നതെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ പ്രതി മറ്റൊരു മൊബൈല്‍ ഫോണ്‍ നല്‍കി അന്വേഷണസംഘത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും യഥാര്‍ത്ഥ ഫോണ്‍ കണ്ടെത്താന്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നുമുള്ള പ്രൊസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം, എല്ലാം ചെയ്തത് താനാണ് എന്നായിരുന്നു കസ്റ്റഡി ഉത്തരവിന് പിന്നാലെയുള്ള അര്‍ജുന്‍ ആയങ്കിയുടെ പ്രതികരണം. അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കൂടാതെ ഇയാള്‍ക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികളും പോലിസ് ആരംഭിച്ചു.

