പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഡ്രൈവിംഗ് നടപടികളുമായി പോലീസ്
ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുക, ഹെൽമെറ്റ് ധരിക്കാതിരിക്കുക, രണ്ടിൽ കൂടുതൽ പേർ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുക എന്നിവ പരിശോധിച്ചു പിഴയീടാക്കുമെന്ന് കുറ്റ്യാടി പോലീസ്
കുറ്റ്യാടി: പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇരുചക്ര വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നത് വ്യാപകമായതോടെ കുറ്റ്യാടി മേഖലയിൽ പൊലീസ് പരിശോധന ശക്തമാക്കി. നിയമം ലംഘിച്ച് കുട്ടികൾക്ക് വാഹനങ്ങൾ നൽകുന്ന രക്ഷിതാക്കൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രായപൂർത്തിയാകാത്തവർക്ക് വാഹനം നൽകുന്നവർക്ക് 5,000 രൂപ പിഴ ചുമത്തും. രക്ഷിതാക്കളാണ് വാഹനം നൽകുന്നതെങ്കിൽ കൂടുതൽ കർശനമായ പിഴയും നടപടികളും നേരിടേണ്ടിവരും. ഹെൽമറ്റ് ധരിക്കാതെയും മൂന്നുപേർ ഒരുമിച്ചും യാത്ര ചെയ്യുന്ന സംഭവങ്ങളും വർധിച്ചിട്ടുണ്ട്. എ.ഐ ക്യാമറകളിൽനിന്ന് രക്ഷപ്പെടാൻ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറയ്ക്കുന്ന അപകടകരമായ രീതികളും ശ്രദ്ധയിൽപ്പെട്ടതായി പൊലീസ് പറയുന്നു.
ക്യാമറയിൽ നിന്നും രക്ഷപ്പെടാൻ ചില പോക്കറ്റ് റോഡുകൾ ഉപയോഗിക്കുന്നതും പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാനാണ് പോലീസ് തീരുമാനം. സ്കൂൾ പരിസരത്ത് പ്രത്യേക സ്ക്വാഡ് തന്നെ പ്രവർത്തിക്കുംവാഹന അപകടം കുറക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഈ തീരുമാനം
വടയത്ത് അടുത്തിടെ കുട്ടികൾ സഞ്ചരിച്ച ബൈക്ക് കാൽനടയാത്രക്കാരനെ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട് മറിഞ്ഞ് പിന്നിലിരുന്ന കുട്ടി മരിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്.

