വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സ്ത്രീ കസ്റ്റഡിയിൽ
വടകര സ്വദേശിയായ പറയുള്ളതിൽ വീട്ടിൽ ലതാ സുനിലിനെ ( 59 )ആണ് മാനന്തവാടി പോലീസ് കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയ വടകര പറയുള്ളതിൽ വീട്ടിൽ ലതാ സുനിൽ (59) നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് ആറാട്ടുതറ സ്വദേശിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഒമാൻ- യുഎഇ അതിർത്തി പ്രദേശമായ അൽ ഐനിൽ പുതിയതായി ആരംഭിക്കുന്ന സ്ഥാപനത്തിൽ പ്രതി മാസം 70,000 രൂപ ശമ്പളത്തിൽ സെയിൽസ്മാൻ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
പരാതിക്കാരന്റെ പരിചയത്തിലുള്ള 21 പേരുൾപ്പെടെ 51-ഓളം ആളുകളിൽ നിന്നാണ് വിസ ചെലവ് എന്ന പേരിൽ 65,000 രൂപ മുതൽ 75,000 രൂപ വരെ ബാങ്ക് അക്കൗണ്ടുകൾ വഴി ഇവർ തട്ടിയത്. 2025 ജനുവരിയിലായിരുന്നു സംഭവം. മാസങ്ങൾ കഴിഞ്ഞിട്ടും വിസയോ വാങ്ങിയ പണമോ തിരികെ നൽകാത്തതിനെ തുടർന്ന് ഇരയായവർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി വിദേശത്തേക്ക് കടന്നതായും കണ്ടെത്തി. പോലീസ് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് കൊടുത്തിരുന്നു.
മസ്കറ്റിൽ നിന്നുള്ള വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇവരെ വെള്ളിയാഴ്ച പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടുതൽ ആളുകൾ ഇവരുടെ തട്ടിപ്പിന് ഇരയായി ട്ടുണ്ടെന്നാണ് പോലീസിന്റെ സംശയം. പലരും ചതി മനസ്സിലാകാതെ ഇപ്പോഴും വിസയ്ക്കായി കാത്തിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എസ്ഐമാരായ കെ.സിൻഷ, പി.ജെ റെജി, എഎസ്ഐ സി.വി ഗീത, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റയീസ്, ടൈറ്റസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

