കുരുന്നുകളുടെ ജീവനുമായി ആത്മഹത്യ ഭീഷണി, യുവാവിനെതിരെ കേസ്
മക്കളുടെ ജീവനുമായി വീട്ടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി.
താമരശ്ശേരി : കട്ടാങ്ങൽ പെറ്റവയറിന്റെയും കൂടെപ്പിറപ്പുകളുടെയും നെഞ്ചുപിടയ്ക്കുന്ന കരച്ചിലുകൾക്കിടയിൽ, രണ്ടു കുരുന്നുകളുടെ ജീവൻ മരണമുനമ്പിൽ ഉലാത്തിയ ഭീതിജനകമായ ഒരു രാത്രിയ്ക്കാണ് കട്ടാങ്ങൽ കമ്പനിമുക്ക് ഈഗിൾ പ്ലാന്റേഷൻ കോളനി സാക്ഷ്യം വഹിച്ചത്. കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഇറക്കിവിട്ടശേഷം, അഞ്ചും രണ്ടും വയസ്സുള്ള സ്വന്തം ചോരകളെ വീടിനുള്ളിൽ പൂട്ടിയിട്ട് യുവാവ് ജീവനൊടുക്കാൻ തുനിഞ്ഞത് പ്രകൃതിയെപ്പോലും നിശബ്ദമാക്കിയ നിമിഷങ്ങളായിരുന്നു.
. ദേഹമാസകലം ഡീസലൊഴിച്ച്, അടുക്കളയിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട്, ഏതു നിമിഷവും ആ വീട് ഒരു തീക്കോളമായി മാറാമായിരുന്ന അവസ്ഥ. ആ കുരുതിക്കളത്തിൽ തങ്ങളുടെ കുഞ്ഞുങ്ങളുടെ വിറയ്ക്കുന്ന നിലവിളികൾ ഉയർന്നു കേട്ടപ്പോൾ കണ്ടുനിന്നവരുടെ ഉള്ളുപിടഞ്ഞു.
. വിവരമറിഞ്ഞ് പട്രോളിംഗ് സംഘത്തിലെ എഎസ്ഐ പി. സഫിയയുടെ നേതൃത്വത്തിൽ പോലീസുകാർ കുതിച്ചെത്തിയെങ്കിലും, അന്തരീക്ഷത്തിൽ പടർന്ന ഗ്യാസിന്റെ രൂക്ഷഗന്ധവും ഏതുനിമിഷവും സംഭവിക്കാവുന്ന വൻ സ്ഫോടനസാധ്യതയും രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാക്കി. എങ്കിലും തോറ്റുകൊടുക്കാൻ അവർ തയ്യാറായിരുന്നില്ല. കുന്നമംഗലം സിഐ കെ.പി. അഭിലാഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ അടഞ്ഞ വാതിലിനു പുറത്തുനിന്ന് ആ യുവാവിനോട് ഒരു മണിക്കൂറോളം സമാധാനത്തിന്റെ വാക്കുകളുമായി സംസാരിച്ചു. പക്ഷേ, ക്രൂരത കണ്ണുമറച്ച ആ മനസ്സ് അലിഞ്ഞില്ല.
. ഇനി ഒരു നിമിഷം വൈകിയാൽ പ്രിയപ്പെട്ട ആ രണ്ടു പിഞ്ചോമനകൾ ചാരമായി മാറുമെന്ന തിരിച്ചറിവിൽ, പൊലീസും ഫയർഫോഴ്സും സ്വന്തം ജീവൻ പൂർണ്ണമായും തൃണവൽക്കരിച്ച് ആ അടഞ്ഞ വാതിൽ തകർത്തെറിയുകയായിരുന്നു.
. രൂക്ഷമായ വാതകച്ചോർച്ചയ്ക്കും അപകടസാധ്യതയ്ക്കുമിടയിലൂടെ അകത്തുകയറിയ സേനാംഗങ്ങൾ യുവാവിനെ സാഹസികമായി കീഴടക്കി. ഒടുവിൽ, മരണത്തിന്റെ നിഴലിൽ നിന്നും ആ രണ്ടു കുരുന്നുകളെയും അവർ നെഞ്ചോടുചേർത്ത് പുറത്തെത്തിച്ചപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു.
. രക്ഷാപ്രവർത്തനത്തിനിടെ സിഐ കെ.പി. അഭിലാഷ് അടക്കമുള്ള ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെങ്കിലും, രണ്ടു പിഞ്ചുജീവനുകൾ തിരികെ പിടിക്കാനായതിന്റെ നിറവിലായിരുന്നു ആ കാവലാളുകൾ. ഒരു നാടിനെത്തന്നെ വിഴുങ്ങുമായിരുന്ന വൻ ദുരന്തമാണ് പോലീസിന്റെയും ഫയർഫോഴ്സിന്റെയും സമയോചിതവും ധീരവുമായ ഇടപെടലിലൂടെ ഒഴിവായത്.
. സ്വന്തം മക്കളുടെ ജീവന് ഭീഷണിയുയർത്തിയ യുവാവിനെതിരെ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരവും, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്ത് അറസ്റ്റ് ചെയ്തു. സിഐ കെ.പി. അഭിലാഷ്, എഎസ്ഐ പി. സഫിയ, സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത്, ഹോംഗാർഡ് മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് ഈ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.

