ലൈഫ് പദ്ധതിയിൽ തട്ടിപ്പ് നടത്തി അറസ്റ്റിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർക്കെതിരെ വീണ്ടും കേസ്
അരുവാപ്പുലം പഞ്ചായത്തിൽ 20 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എം ആർ റാണി ലക്ഷ്മിക്കെതിരെ വീണ്ടും കേസെടുത്തത്.
പത്തനംതിട്ട: പത്തനംതിട്ട ലൈഫ് പദ്ധതി സാമ്പത്തിക തട്ടിപ്പില്‍ അറസ്റ്റിലായ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എം ആര്‍ റാണി ലക്ഷ്മിക്കെതിരെ വീണ്ടും കേസ്. അരുവാപ്പുലം പഞ്ചായത്തില്‍ 20,64,946 രൂപയുടെ തട്ടിപ്പ് നടത്തിയതില്‍ കോന്നി പൊലീസ് കേസെടുത്തു. ലൈഫ് മിഷന്‍, ടോയ്‌ലെറ്റ് മെയിന്റനന്‍സ് ഫണ്ട് തുകകളില്‍ തിരിമറി നടത്തി, പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയ തുകയില്‍ കൂടുതല്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി, പട്ടികയില്‍ ഉള്‍പ്പെടാത്ത ബന്ധുക്കളുടെ അക്കൗണ്ടിലേക്കും തുക കൈമാറി തുടങ്ങിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളില്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. സീതത്തോട് പഞ്ചായത്തില്‍ മാത്രം 69.68ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് റിപ്പോര്‍ട്ട്. ജനകീയാസൂത്രണ ഭവന നിര്‍മ്മാണ പദ്ധതി. വീട് മെയിന്റനന്‍സ്, ശുചിമുറി നവീകരണം എന്നീ പദ്ധതികളില്‍ ബന്ധുക്കളെ ഉള്‍പ്പെടുത്തിയായിരുന്നു വന്‍ തട്ടിപ്പ് നടന്നത്.തണ്ണിത്തോട് പഞ്ചായത്തില്‍ രണ്ട് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയത് പഞ്ചായത്ത് അധികൃതര്‍ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് സീതത്തോടും പരിശോധന നടത്തി തട്ടിപ്പ് കണ്ടെത്തിയത്. തണ്ണിത്തോട് പഞ്ചായത്ത് നല്‍കിയ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത റാണി ലക്ഷ്മി കൊട്ടാരക്കര സബ്ജയിലില്‍ 14 ദിവസത്തെ റിമാര്‍ഡിലാണ്.

