പന്തീരങ്കാവ് ലഹരി കേസ് ഡൽഹിയിൽ നിന്ന് മലയാളികളായ നഴ്സിംഗ് വിദ്യാർത്ഥിനിയും സുഹൃത്തും പിടിയിൽ
പന്തീരങ്കാവ് ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിൽ പ്രതികളിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹിയിൽ നടത്തിയ റെയ്ഡിൽ നഴ്സിംഗ് വിദ്യാർത്ഥിയായ സൂര്യയും സുഹൃത്ത് അജ്മലും പിടിയിലായി
കോഴിക്കോട്: പന്തീരാങ്കാവിൽ മൂന്ന് മാസം മുമ്പ് ഒരുകിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണം നീണ്ടത് ഡൽഹിയിലേക്ക്. നേരത്തെ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നഴ്സിങ് വിദ്യാർഥിനി ഉൾപ്പെടെ രണ്ടുപേർ കൂടി പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. നിലമ്പൂർ ചപ്പാത്ത് ചോക്കാട് സ്വദേശി അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് പൊട്ടയിൽ ഏഴാക്കോട് സ്വദേശി സൂര്യ (23) എന്നിവരാണ് അറസ്റ്റിലായത്.
. ലഹരി വിതരണ ശൃംഖലയുടെ ഇടനിലക്കാരായാണ് ഇരുവരും പ്രവർത്തിച്ചിരുന്നതെന്നാണ് പോലീസ് കണ്ടെത്തൽ. ഡൽഹിയിൽ താമസിച്ചിരുന്ന ഇവർ, ലഹരിക്കടത്ത് സംഘം എത്തിക്കുന്ന ലഹരി ചെറിയ പാക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് കൈമാറുകയായിരുന്നു. അജ്മൽ നേരത്തെയും ലഹരി കേസിൽ പിടിയിലായിട്ടുണ്ട്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഡൽഹിയിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് ഇവർ താമസിച്ചിരുന്ന മുറിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു
. മുറിയിൽനിന്ന് ഇലക്ട്രോണിക് ത്രാസ്, മൊബൈൽ ഫോണുകൾ, പാൻ കാർഡുകൾ, ലഹരി പാക്കറ്റുകളിലാക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ എന്നിവയും കണ്ടെത്തി. ഡൽഹിയിൽനിന്ന് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെത്തിച്ച ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

