ഫാറൂഖ് കോളേജിൻ്റെ ചുവരുകളിൽ മലബാർ സമരം വിരിയും; ചിത്രമൊരുക്കാൻ നടുവണ്ണൂരുകാരിയും
മന്ദങ്കാവിലെ അലൻ്റ സിദ്ധിഖാണ് കോളേജിലെ ചുവരുകൾക്ക് ചായങ്ങളാൽ മിഴിവേകുന്നത്

നടുവണ്ണൂർ: മലബാറിലെ സ്വാതന്ത്ര്യ സമര ചരിത്രം കോഴിക്കോട് ഫാറൂക്ക് കോളേജിൻ്റെ ചുവരുകളിൽ പുനരാവിഷ്കരിക്കപ്പെടുമ്പോൾ കയ്യൊപ്പ് പതിപ്പിച്ച് നടുവണ്ണൂരുകാരിയും. മന്ദങ്കാവിലെ അലൻ്റ സിദ്ധിഖാണ് കോളേജിലെ ചുവരുകൾക്ക് ചായങ്ങളാൽ മിഴിവേകുന്നത്. ഫാറൂഖ് കോളേജിലെ മൂന്നാം വർഷ ഹ്യുമാനിറ്റീസ് ബിരുദ വിദ്യാർത്ഥിയാണ് അലൻ്റ.
ഫ്രീഡം വാൾ എന്ന പേരിൽ ചിത്രങ്ങൾ വരച്ചാണ് സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം ഫാറൂഖ് കോളേജ് ആഘോഷിക്കുന്നത്. ദേശീയ നേതാക്കളും സംഭവങ്ങളും ഒപ്പം വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയ മലബാറിലെ ധീര സമര സേനാനികളും കോളേജിൻ്റെ ചുവരുകളിൽ വിടർന്നു. ചിത്രങ്ങളിലെ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് കൂടുതൽ അറിയാൻ ക്യൂആർ കോഡ് സ്കാനിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായാണ് കോളേജിലെ പെയിൻ്റേഴ്സ് ക്ലബ്, ഫൈൻ ആർട്സ് ക്ലബ്, ഹിസ്റ്ററി ഡിപ്പാർട്ട്മെൻ്റ് എന്നിവർ സംയുക്തമായി ചേർന്ന് ചുവരുകളിൽ സ്വാതന്ത്ര്യത്തിൻ്റെ അലയൊലികൾ ഉയർത്തുന്നത്.
ചിത്രകലയിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയ അലൻ്റ നല്ലൊരു ഗസൽ ഗായിക കൂടിയാണ്. നടുവണ്ണൂർ മന്ദങ്കാവിലെ കർഷകനായ സിദ്ധിഖ് വെങ്ങളത്ത് കണ്ടിയുടെയും ഹഫ്സത്തിൻ്റെ മകളാണ് അലൻ്റ. നടുവണ്ണൂർ ഗവ: ഹയർ സെക്കൻ്ററി സ്ക്കൂൾ വിദ്യാർഥിനി ആഫിയ സഹോദരിയാണ്.