വയലട ടൂറിസം കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
3.04 കോടി രൂപ വയലടയുടെ ഒന്നാം ഘട്ട വികസനത്തിനായി അനുവദിച്ചു
ബാലുശേരി: വയലട റൂറൽ ടൂറിസം വികസന പദ്ധതി മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. വയലടയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. 3.04 കോടി രൂപയാണ് വയലടയുടെ ഒന്നാം ഘട്ട വികസനത്തിനായി സർക്കാർ അനുവദിച്ചത്. സ്വകാര്യ വ്യക്തികളിൽനിന്ന് വിട്ടുകിട്ടിയ സ്ഥലത്താണ് വയലട റൂറല്‍ ടൂറിസം ഡെവലപ്മെന്റ് പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പാക്കിയത്.
പവിലിയന്‍, പ്രധാന കവാടം, സൂചനാ ബോര്‍ഡുകള്‍, ലാൻഡ്‌സ്‌കേപ്പിങ്, ഇരിപ്പിടങ്ങള്‍, ഫുഡ് കോര്‍ട്ട്, കോഫിഷോപ്പ്, സോളാർ ലൈറ്റ്, ശുചിമുറി, ഫെസിലിറ്റേഷന്‍ സെന്റര്‍, വ്യൂ പോയിന്റ് തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടും. വിനോദസഞ്ചാര വകുപ്പ് ഡിടിപിസി മുഖന നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി കേരള ഇലക്ട്രിക്കല്‍ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനി -ലിമിറ്റഡാണ്.
കെ എം സച്ചിൻദേവ് എംഎൽഎ അധ്യക്ഷനായി. ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജി അഭിലാഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എംഎൽഎ പുരുഷൻ കടലുണ്ടി വിശിഷ്ടാ തിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണൻ, ജില്ലാ വികസന കമീഷണർ എം എസ് മാധവിക്കുട്ടി, മണ്ഡലം വികസന സമിതി കൺവീനർ ഇസ്മയില്‍ കുറുമ്പൊയിൽ എന്നിവർ സംസാരിച്ചു. എഡിഎം സി മുഹമ്മദ് റഫീഖ് സ്വാഗതവും ഡിടിപിസി സെക്രട്ടറി ടി നിഖിൽ ദാസ് നന്ദിയും പറഞ്ഞു.

