ലളിതാംബികാന്തർജന സ്മാരക പുരസ്ക്കാരത്തിന് സഹദേവൻ മൂലാട് അർഹനായി
കോഴിക്കോട് ജില്ലയിലെ മൂലാട് സ്വദേശിയാണ് ഇദ്ദേഹം
നടുവണ്ണൂർ: നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 22-23 വർഷത്തെ ലളിതാംബികാന്തർജന സ്മാരക പുരസ്കാരത്തിന് സഹദേവൻ മൂലാട് അർഹനായി. കോഴിക്കോട് ജില്ലയിലെ മൂലാട് സ്വദേശിയായ സഹദേവൻ അഞ്ചാം ക്ലാസിൽ പഠിക്കുബോൾ തന്നെ പഠിച്ച അതേ വിദ്യാലയത്തിലെ വിദ്യാർത്ഥികളെ കോൽക്കളി പഠിപ്പിച്ച് കൊണ്ട് നാടൻ കലാ രംഗത്തേക്ക് കടന്നു വന്നു.
ഹൈസ്കൂൾ പഠനകാലത്ത് മോണോ ആക്ട്, പ്രസംഗം, നാടകം എന്നിവയിൽ ഹൈസ്കൂൾ തലത്തിലും ജില്ലാതലത്തിലും നിരവധി സമ്മാനങ്ങൾ നേടുകയുണ്ടായി. കൂടാതെ 1996 ൽ തൃശൂരിൽ വെച്ച് നടന്ന സ്റ്റേറ്റ് സ്കൂൾ വർക്ക് എക്സ്പ്പീരിയൻസിൽ ഓൺ ദ സ്പ്പോട്ട് മത്സരത്തിൽ ഒന്നാം സമ്മാനവും ക്യാഷ് അവാർഡും അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബിൽ നിന്നും ഏറ്റുവാങ്ങി.
നാടൻ കലയായ കോൽക്കളിയുടെ ഉന്നമനത്തിനു വേണ്ടി അവിടനല്ലൂർ ലഷ്മിനാരായണ കോൽക്കളി സംഘം രൂപീകരിച്ചു. നിരവധി കലാസാംസ്കാരിക ജീവകാരുണ്യ പ്രവർത്തങ്ങളുടെ നേതൃത്വ പദവിയിൽ പ്രവർത്തിച്ചുവരുന്നു. കോവിഡ് കാലത്ത് നിരവധി കുടുംബങ്ങൾക്ക് ധാന്യ കിറ്റുകളും നൽകിയിട്ടുണ്ട്. 2016 ൽ ആർ.കെ. രവിവർമ്മാ പുരസ്കാരവും 2020 ൽ കലാ സാംസ്കാരിക പ്രവർത്തനത്തിനുള്ള അബ്ദുൾ കലാം നാഷണൽ കൾച്ചറൽ ഫെഡറേഷന്റെ കലാഭാരത പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം വൈ.എം.സി.എ. ഹാളിൽ വെച്ച് ലളിതാംബികാ അന്തർജന സ്മാരക പുരസ്കാരം ഏറ്റുവാങ്ങി.

