കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന് കൊടിയേറി
ഇന്ന് രാവിലെ 7 മണിയോടെയാണ് കൊടിയേറ്റം നടന്നത്
കൊയിലാണ്ടി: നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. കാത്തിരുന്ന കാളിയാട്ട് മഹോത്സവത്തിൻ്റെ കൊടിയേറ്റ ചടങ്ങിന് സാക്ഷികളാവാൻ അതിരാവിലെ തന്നെ ആബാലവൃദ്ധം ക്ഷേത്രാങ്കണത്തിൽ എത്തി. രാവിലെ ആറര മണിക്ക് മേൽശാന്തി ക്ഷേത്രത്തിൽ പ്രവേശിച്ചതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഏഴുമണിയോടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറ്റം നടന്നു.
മുളയിൽ കെട്ടിയ കൊടി ഉയരുന്നതിനൊപ്പം നൂറുകണക്കിനാളുകളുടെ കണ്ണുകളും ആകാശത്തേക്ക് ഉയർന്നു. പിന്നാലെ ഉത്സവ ആവേശം ഉയർത്തി ആചാര വെടി മുഴങ്ങി.കൊടിയേറ്റത്തിനു ശേഷം ഉഷപൂജ, കാഴ്ച ശീവേലി, ശിവപൂജ, പന്തിരടി പൂജ, എന്നിവ നടന്നു. കൊല്ലം കൊണ്ടാടും പടി ക്ഷേത്രത്തിൽ നിന്ന് ആദ്യ വരവ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പിഷാരികാവ് ക്ഷേത്രത്തിൽ എത്തും. തുടർന്ന് കുന്നിയോറമല ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്ത് കുന്ന് പുളിയഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള വരവുകളും എത്തും.

