ഖാൻ വിട പറഞ്ഞിട്ട് 28 വർഷം; ഇത്തവണ പത്താം ക്ലാസിൽ ഖാൻ കാവിലിനെ കുട്ടികൾ പഠിക്കും
ഓർമ ദിനത്തിൽ ജന്മനാട്ടിൽ പരിപാടികൾ

നടുവണ്ണൂർ: ദൃശ്യമാധ്യമങ്ങൾ സജീവമല്ലാത്ത കാലത്ത് കേരളീയർ കേട്ടിരുന്ന ഏറ്റവും മധുരമായ ശബ്ദം ഖാൻ കാവിലിൻ്റെ തായിരുന്നു. ലക്ഷക്കണക്കിന് ശ്രോതാക്കൾക്ക് മധുര സ്വപ്നാശംസകളോടെ ശുഭരാത്രി ആശംസകൾ നേരുന്ന ഖാൻ കാവിലിൻറെ ശബ്ദത്തെ മറക്കാൻ കഴിയില്ല. ഖാൻ വിട പറഞ്ഞിട്ട് ഇന്ന് 28 വർഷം പൂർത്തിയാവുകയാണ്. 1976 ൻ ആകാശവാണി തൃശൂർ നിലയത്തിൽ അനൗൺസറായി ചേർന്ന ഖാൻ കാവിൽ പിന്നീട് കോഴിക്കോട് നിലയത്തിൽ എത്തി. ഘാ ഗംഭീര ശബ്ദത്തിനുടമയായ അദ്ദേഹം ഒട്ടേറെ റേഡിയോ നാടകങ്ങൾക്ക് ശബ്ദം നല്കി. മന്ദൻ കോയിന്ദന്റെ സന്ദേശങ്ങൾ വാസു ദ ഗ്രേറ്റ്, അപൂർണം, അപരിചിതരുടെ താവളം, തീരങ്ങളിൽ തനിയെ, എവിടെയെങ്കിലും, അധോലോകം, മൗനത്തിന് ഒരു മുഖവുര, മുഖങ്ങൾ വിൽപ്പനയ്ക്ക്, തീരങ്ങളിൽ തനിയെ , പണ്ട് പണ്ട്, പ്രയാണം ദുഃഖങ്ങളിലൂടെ, പ്ലാസ്റ്റിക് പൂക്കളം തുടങ്ങി നിരവധി നാടകങ്ങൾക്കാണ് അദ്ദേഹം രചനയും സംവിധാനവും നിർവഹിച്ചത്.
പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി ചിത്ര ശിൽപകല സംഗീതം നൃത്തം നാടകം സിനിമ എന്നീ 5 മേഖലകളെ മുൻനിർത്തി പത്താം ക്ലാസിലെ കലാ വിദ്യാഭ്യാസം എന്ന പാഠ പുസ്തകത്തിലാണ് ശബ്ദനാടകം ഒരു അധ്യായമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ശബ്ദനാടകം തയ്യാറാക്കി അവതരിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പ്രോജക്ടുകളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിലെ ശബ്ദ നാടകം എന്ന അധ്യായത്തിലാണ് ആകാശ വാണിയിലെ ജനകീയ കലാകാരനായിരുന്ന ഖാൻകാവലിനെ അവതരിപ്പിക്കുന്നത്. ഖാൻ്റെ ചരമ ദിനം പ്രമാണിച്ച് നാട്ടിൽ വിവിധങ്ങളായ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ജന്മനാടായ കാവുന്തറയിൽ ഖാൻ കാവിൽ ഗ്രന്ഥാലയവും കാസ്ക കാവിലും സംയുക്തമായി അനുസ്മരണം സംഘടിപ്പിക്കുന്നുണ്ട്. അനുസ്മരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. പ്രമുഖ നാടക സംവിധായകനായ കനകദാസ് പേരാമ്പ്രയാണ് അനുസ്മരണ പ്രഭാഷണം നടത്തുക. ചടങ്ങിൽ വച്ച് വിവിധ പരീക്ഷകളിലെ എ പ്ലസ് വിജയികളെ അനുമോദിക്കും. കാവുന്തറയിലെ ആൽത്തറ മുക്കിൽ പ്രവർത്തിക്കുന്ന ഇ.കെ. നായനാർ ഓഡിറ്റോറിയത്തിൽ വച്ച് ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് പരിപാടി നടക്കുക.
'