നാൽപ്പത്തിയഞ്ച് ലക്ഷത്തിലധികം ജനസംഖ്യ, മലപ്പുറത്തെ വിഭജിച്ച് പുതിയ ജില്ല വേണം
ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും പ്രശ്നങ്ങളുണ്ട്
കാസർകോട്: മലപ്പുറം ജില്ലയെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം. നാൽപ്പത്തിയഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകളിൽ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും, വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും വിഭജനം അത്യാവശ്യമാണ് എന്ന് ചൂണ്ടിക്കാട്ടി ഉമർ ഫൈസി മുക്കമാണ് പ്രമേയം അവതരിപ്പിച്ചത്. കേരളത്തിന്റെ ജനസംഖ്യയും ഭരണനിർവഹണത്തിലെ വെല്ലുവിളികളും ജില്ലകളുടെ പുനർ നിർണയം അനിവാര്യമാക്കി യിരിക്കുന്നുവെന്നും പ്രമേയത്തിൽ പറയുന്നു. ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്താൽ ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും പ്രശ്നങ്ങളുണ്ട് എന്ന് പ്രമേയത്തിൽ പറയുന്നു. 39 പാർലമെൻറ് മണ്ഡലങ്ങളുടെ പരിധിയിൽ 38 ജില്ലകൾ നിലനിൽക്കുന്ന തമിഴ്നാടിനെ കേരളത്തിന് പ്രശ്നം മാതൃകയാക്കാവുന്നതാണ്.
പുതിയ ജില്ലകൾ വരുന്നതോടെ സിവിൽ സ്റ്റേഷനുകളും ആശു പത്രികളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ എത്തുമെന്നും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് വേഗത കൈവരിക്കുകയും ചെയ്യുമെന്ന് പ്രമേയത്തിൽ പറയുന്നുണ്ട്. ഇതിനായി രാഷ്ട്രീയ താത്പര്യങ്ങൾ മാറ്റിവെച്ച് പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ രംഗത്തിറങ്ങണം എന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

