ക്യാമ്പസുകളിൽ ഓണാഘോഷം കർശന നിർദേശങ്ങളുമായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്
ഓണാഘോഷത്തിൽ വാഹനയുപയോഗം അതിര് വിടുന്നതിനാൽ എറണാകുളം ജില്ലയിലാണ് കർശന നിർദേശങ്ങൾ നൽകിയിരിക്കുന്നത്
കൊച്ചി: ക്യാമ്പസുകളിലെ ഓണാഘോഷങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ഓണാഘോഷങ്ങള്‍ക്കിടയില്‍ വാഹനങ്ങള്‍ മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിർദേശം. വിദ്യാര്‍ഥികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. വിദ്യാർഥികൾക്കുള്ള നിർദേശങ്ങളും എംവിഡി ഇറക്കിയിട്ടുണ്ട്.
സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി സുരക്ഷിത ക്യാമ്പസ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. വിദ്യാർഥികളുടെ വാഹനങ്ങള്‍ ക്യാമ്പസ് ഗേറ്റിന് സമീപമുള്ള നിശ്ചിത പാര്‍ക്കിങ് ഏരിയകളില്‍ മാത്രം പാര്‍ക്ക് ചെയ്യുക. സൈലന്‍സര്‍ മാറ്റിയതും, രൂപാന്തരപ്പെടുത്തിയതും (Modified), വലിയ സ്പീക്കറുകള്‍ ഘടിപ്പിച്ചതുമായ വാഹനങ്ങള്‍ക്കും ഹെവി വാഹനങ്ങള്‍ക്കും ക്യാമ്പസിനുള്ളിലേക്ക് പ്രവേശനമില്ല
ബൈക്ക് / കാര്‍ റാലികള്‍, ഡ്രിഫ്റ്റിങ്, ബോണറ്റിലും റൂഫിലും ഇരുന്നുള്ള യാത്രകള്‍, മറ്റ് അപകടകരമായ സ്റ്റണ്ടുകള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കണം. വാഹനങ്ങളുടെ പരമാവധി വേഗത 15 കി.മീ/മണിക്കൂര്‍ ആയിരിക്കണം. ആഘോഷങ്ങളുടെ വിവരങ്ങളും സമയക്രമവും മുന്‍കൂട്ടി ലോക്കല്‍ പോലീസ് സ്റ്റേഷനിലും സബ്/റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലും (RTO/SRTO) അറിയിച്ച് സുരക്ഷ ഉറപ്പാക്കണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നത്.

