ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 443 വിവാഹങ്ങൾ
ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച ആയ ഇന്ന് റെക്കോർഡ് എണ്ണം വിവാഹങ്ങളാണ് നടക്കുന്നത്
ഗുരുവായൂർ: മലയാള മാസമായ ചിങ്ങത്തിലെ അവസാന ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രം സാക്ഷ്യം വഹിച്ചത് റെക്കോഡ് വിവാഹങ്ങൾക്ക്. ഞായറാഴ്ച 443 വിവാഹങ്ങളാണ് ക്ഷേത്രത്തിൽ നടക്കുന്നതെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ഫെയ്സ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
. പുലർച്ചെ നാല് മുതൽ വിവാഹചടങ്ങുകൾ ആരംഭിച്ചു. ആദ്യത്തെ രണ്ടര മണിക്കൂറിൽ 150 വിവാഹങ്ങൾ പൂർത്തിയായി. ഓരോ വിവാഹ സംഘങ്ങൾക്കും ടോക്കൺ ഏർപ്പെടുത്തിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ വധുവിനും വരനുമൊപ്പം ഉള്ള ആളുകളുടെ എണ്ണത്തിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
. ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഭരണസമിതി അംഗം എം.യു. ഷിനിജ, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ എന്നിവരുടെ മേൽനോട്ടത്തിലാണ് വിവാഹ ചടങ്ങുകൾ. താലികെട്ട് ചടങ്ങിനായി ആറ് മണ്ഡപങ്ങൾ ഒരുക്കിയിരുന്നു.
. ചടങ്ങുകൾ സുഗമമായി നടക്കാൻ കൂടുതൽ ജീവനക്കാരെയും നിയോഗിച്ചിരുന്നു. വിവാഹ ചടങ്ങുകൾ തടസമില്ലാതെ നടക്കാൻ ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിൽ വൺവേ സംവിധാനവും ഒരുക്കിയിരുന്നു. ചിങ്ങ മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയായ ഓഗസ്റ്റ് 23ന് 400ലധികം വിവാഹങ്ങൾ ക്ഷേത്രത്തിൽ നടന്നിരുന്നു.

