ഇനി കളങ്കമില്ലാത്ത ചരിത്രം ജനങ്ങളിലെത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍
കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠനവകുപ്പിന്റെ ഡിജിറ്റല്‍ ആര്‍ക്കൈവ്‌സ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : ചരിത്രം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക വഴി ചരിത്രത്തെ വക്രീകരിക്കുന്നതും വളച്ചൊടിക്കുന്നതും തടയാനാകുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവിൽ. കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രവിഭാഗത്തിന്റെ ഡിജിറ്റല്‍ ആര്‍ക്കൈവ്‌സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വിവിധ പുരാരേഖാ സൂക്ഷിപ്പു കേന്ദ്രങ്ങളിലുള്ള വിവരങ്ങളെല്ലാം ഡിജിറ്റൈസ് ചെയ്യുന്ന ജോലി പുരോഗമിക്കുയാണ്. ഗവേഷണാവശ്യങ്ങള്‍ക്കായി അപേക്ഷിക്കുന്നവര്‍ക്ക് 24 മണിക്കൂറിനകം തന്നെ ഇവ ലഭ്യമാക്കുന്ന പദ്ധതി അടുത്ത മാസത്തോടെ നിലവില്‍ വരും. സംസ്ഥാനത്തിന് മാത്രമായി പുരാരേഖാ നിയമം കൊണ്ടുവരുന്നതിന് തുടക്കമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അരനൂറ്റാണ്ടിലേറെയായി സര്‍വകലാശാലാ ചരിത്രവിഭാഗം ശേഖരിച്ച, നൂറ്റാണ്ടുകള്‍ പഴക്കമുള്ള രേഖകളാണ് ഡിജിറ്റല്‍ രൂപത്തിലാക്കിയത്. വാഗണ്‍ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ബ്രിട്ടീഷുകാര്‍ നിയോഗിച്ച നാപ് കമ്മീഷന്റെ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ചരിത്ര രേഖകളുടെ ഡിജിറ്റല്‍ ശേഖരം ഇനി കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രവിഭാഗം ആര്‍ക്കൈവ്‌സിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. ഇതിനുള്ള ലിങ്ക് ചരിത്രപഠനവകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വൈസ് ചാന്‍സലര്‍ ഡോ. എം. കെ. ജയരാജ് അധ്യക്ഷനായ ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ഇ. കെ. സതീഷ്, സിന്‍ഡിക്കേറ്റംഗം കെ. കെ. ഹനീഫ, വകുപ്പ് മേധാവി ഡോ. വി. വി. ഹരിദാസ്, കംപ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി. എല്‍. ലജിഷ്, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, ഡോ. മാഹിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.