പാഠം പഠിപ്പിക്കാത്ത അധ്യാപകരെ പാഠം പഠിപ്പിക്കും;സര്‍ക്കാര്‍ കണക്കെടുപ്പിന്
പ്ലസ്ടു അധ്യാപകരില്‍ നല്ലൊരു ശതമാനം ക്ലാസ് എടുക്കാതെ ഉഴപ്പുന്നുവെന്ന പരാതി വ്യാപകം

തൃശ്ശൂർ: പാഠഭാഗങ്ങൾ തീർക്കാൻ താത്പര്യം കാണിക്കാത്ത അധ്യാപകരുടെ പേരുകൾ വിദ്യാഭ്യാസവകുപ്പ് ശേഖരിക്കുന്നു. തുടക്കത്തില്‍ പ്ലസ്ടു ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ കണക്കുകളാണ് എടുക്കുന്നത്. അനൗദ്യോഗിക വിവര ശേഖരണമാണ് ആദ്യം നടത്തുക. പ്ലസ്ടു അധ്യാപകരില്‍ നല്ലൊരു ശതമാനം ക്ലാസ് എടുക്കാതെ ഉഴപ്പുന്നു എന്ന പരാതി വ്യാപകമായിരുന്നു. സംസ്ഥാനത്തെ ഭൂരിപക്ഷം പ്ലസ്ടു സ്കൂളുകളിലും യഥാർഥത്തിൽ 60 ശതമാനത്തോളം പാഠഭാഗങ്ങളാണ് പഠിപ്പിച്ചു തീർന്നത്. എന്നാൽ, വിവരശേഖരണം നടത്തിയപ്പോൾ അധ്യാപകർ നടപടി ഭയന്ന് 70 മുതൽ മുകളിലോട്ടാണ് എഴുതിക്കൊടുത്തത്.
60 ശതമാനത്തിൽ താഴെ മാത്രം പഠിപ്പിച്ചവരുടെ കണക്കാണ് ആദ്യം എടുക്കുക. അധ്യാപകന്റെ തസ്തിക, പഠിപ്പിക്കുന്ന വിഷയം എന്നീ വിവരങ്ങള്‍ ഉടന്‍ ശേഖരിക്കാന്‍ പ്രിൻസിപ്പൽമാർക്ക് വാട്‌സ്ആപ്പിൽ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ റീജിണൽ ഡെപ്യൂട്ടി ഡയറക്ടര്‍മാര്, പഠിപ്പിക്കാത്ത അധ്യാപകരുടെ ലിസ്റ്റ് നേരത്തേ തന്നെ ചോദിച്ചിരുന്നു. മറ്റ് ഡെപ്യൂട്ടി ഡയറക്ടർമാരും ഇതേ വഴിയിൽ വരും ദിവസങ്ങളിൽ നീങ്ങിയേക്കും. പരീക്ഷാ തീയതിയിൽ മാറ്റമില്ലെന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് പാഠഭാഗങ്ങൾ വേഗത്തിലാക്കാനുള്ള നടപടിയുടെ ഭാഗമായാണ് വിവര ശേഖരണം.
എന്നാല്‍ പഠിപ്പിച്ച് തീര്‍ക്കാന്‍ ആവശ്യത്തിന് സമയം ലഭിച്ചില്ലെന്ന കാരണമാണ് അധ്യാപകര്‍ നിരത്തുന്നത്.നവംബർ ഒന്നു മുതൽ ഫെബ്രുവരി 28വരെ 144 മണിക്കൂർ ക്ലാസിനുള്ള സമയമേ ലഭിച്ചുള്ളുവെന്നാണ് അധ്യാപകരുടെ വാദം. ഈ ചുരുങ്ങിയ സമയം കൊണ്ട് 70 ശതമാനത്തിനു മേൽ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുക അസാധ്യമാണ്. എന്നാൽ ജൂൺ ഒന്നിന് സ്കൂൾ തുറന്നപ്പോൾ മുതൽ നടന്ന ഓൺലൈൻ ക്ലാസുകളും ചേർത്താണ് കണക്ക് നോക്കേണ്ടത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്.പരീക്ഷക്ക് മുമ്പ് പാഠഭാഗങ്ങൾ മുഴുവൻ പഠിപ്പിക്കാനായില്ലെങ്കിൽ വിമർശം ഉണ്ടാവുമെന്നതു കൊണ്ടാണ് വിവര ശേഖരണത്തിന് വിദ്യാഭ്യാസ വകുപ്പ് ഇറങ്ങിയത്. വരും ദിവസങ്ങളില്‍ ഇതേ നിലയില്‍ മറ്റു ക്ലാസുകളില്‍ പഠിപ്പിച്ച കണക്കുകളും ശേഖരിച്ചേക്കുമെന്ന് കരുതപ്പെടുമെന്നു.