10,12 ക്ലാസുകളില്‍ പരീക്ഷ ഓഫ്‌ലൈന്‍ ആയി നടത്താന്‍ കേരളം സുപ്രീം കോടതിയില്‍ അനുവാദം തേടും
ഫെബ്രുവരി 28 നകം പത്ത്, പന്ത്രണ്ട് ക്ളാസ്സുകളിലെ പാഠഭാഗങ്ങൾ പൂര്‍ത്തിയാക്കുമെന്നും സംസ്ഥാനം കോടതിയെ അറിയിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് 10, 12 ക്ലാസുകളിലേക്ക് ഓഫ്‌ലൈന്‍ പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടും. ഫെബ്രുവരി 28നകം പത്ത്, പന്ത്രണ്ട് ക്ളാസ്സുകളിലെ പാഠഭാഗങ്ങൾ പൂര്‍ത്തിയാക്കുമെന്നും സംസ്ഥാനം കോടതിയെ അറിയിക്കും.
കേരളത്തില്‍ നവംബര്‍ മുതല്‍ തന്നെ ഓഫ്‌ലൈന്‍ ക്ളാസ്സുകള്‍ ആരംഭിച്ചിരുന്നു. ഫെബ്രുവരി അവസാനത്തോടെ സിലബസ് പ്രകാരമുള്ള എല്ലാ പാഠങ്ങളും പൂര്‍ത്തികരിക്കാനാകും.
പത്താം ക്ളാസ് പരീക്ഷ മാര്‍ച്ച് 31-ന് ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ഏതാണ്ട് ഒരു മാസത്തെ സമയം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. മാര്‍ച്ച് 31-ന് ആരംഭിക്കുന്ന എസ് എസ് എൽ സി പരീക്ഷ ഏപ്രില്‍ 29 വരെ നീണ്ടുനില്‍ക്കും. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30-ന് മുതൽ ഏപ്രില്‍ 22-ന് വരെ ആയിരിക്കും.
സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്ഥാന ബോര്‍ഡുകള്‍ എന്നിവ 10, 12 ക്ളാസ്സുകളിലേക്ക് നടത്തുന്ന ഓഫ്‌ലൈന്‍ പരീക്ഷകള്‍ക്ക് എതിരെയുളള ഹരജി കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ സജ്ജമാണെന്ന് കോടതിയെ അറിയിക്കാന്‍ തീരുമാനിച്ചത്.