കാലിക്കറ്റ് സർവകലാശാല റീജിണൽ സെൻ്ററിന് ചാലിക്കരയിൽ സ്ഥലമൊരുങ്ങി
ചാലിക്കര മായഞ്ചേരി പൊയിലിന് സമീപം പന്ന്യാംകൊടമലയിലാണ് കെട്ടിടം നിർമിക്കാൻ സ്ഥലം കണ്ടെത്തിയത്

പേരാമ്പ്ര: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ പേരാമ്പ്രയിൽ ആരംഭിച്ച റീജിണൽ സെന്ററിന് കെട്ടിടം നിർമ്മിക്കാൻ അഞ്ചേക്കർ സ്ഥലമൊരുങ്ങി. നാഷണൽ എജ്യുക്കേഷണൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജനകീയ സഹകരണത്തോടെയാണ് സ്ഥലം വാങ്ങാൻ ആവശ്യമായ ധനസമാഹരണം നടത്തിയത്. സ്ഥലത്തിൻ്റെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി.
കെട്ടിടം നിർമ്മിക്കാൻ യൂണിവേഴ്സിറ്റി പ്ലാൻഫണ്ടിൽ ഒരുകോടിരൂപ നീക്കിവെച്ചിരുന്നു. എന്നാൽ, സ്ഥലം പ്രദേശികമായി ലഭ്യമാക്കണമെന്ന നിർദ്ദേശമനുസരിച്ച് നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് മുൻപ്രസിഡന്റ് പി. എം. കുഞ്ഞിക്കണ്ണൻ ചെയർമാനും തറുവയി ഹാജി ജനറൽ സെക്രട്ടറിയും എസ്. കെ. അസൈനാർ ട്രഷററുമായി ട്രസ്റ്റ് രൂപവത്കരിക്കുകയും ചെയ്യുകയായിരുന്നു. നൊച്ചാട് ഗ്രാമപ്പഞ്ചായത്തിലെ ചാലിക്കര മായഞ്ചേരി പൊയിലിന് സമീപം പന്ന്യാംകൊടമലയിലാണ് കെട്ടിടം നിർമിക്കാൻ സ്ഥലം കണ്ടെത്തിയത്. 2019-ൽ തന്നെ സ്ഥലം കണ്ടെത്തിയെങ്കിലും കോവിഡ് കാലത്ത് ഫണ്ട് സമാഹരണം പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ കാലതാമസം നേരിടുകയായിരുന്നു.
പാലക്കാട്, കോഴിക്കോട് ജില്ലകളിൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് ഉന്നതവിദ്യാസരംഗത്ത് റീജിണൽ സെന്ററുകളുണ്ടായിരുന്നില്ല. ആദ്യം സ്ഥലം ലഭ്യമാകുന്നിടത്ത് കേന്ദ്രങ്ങൾ തുടങ്ങാനുള്ള യൂണിവേഴ്സിറ്റി തീരുമാനം അനുസരിച്ചാണ് പേരാമ്പ്രയിൽ സ്ഥലമൊരുക്കാനുള്ള ശ്രങ്ങൾ നടന്നത്. കൂടാതെ അന്നത്തെ മന്ത്രിയായിരുന്ന പേരാമ്പ്ര എം.എൽ.എ. ടി. പി. രാമകൃഷ്ണൻ, സിൻഡിക്കേറ്റംഗം കെ. കെ. ഹനീഫ എന്നിവരുടെ ഇടപെടൽ പേരാമ്പ്ര സെന്റർ വേഗത്തിൽ പ്രവർത്തനം തുടങ്ങാൻ സഹായകമായി.
2021 ഫെബ്രുവരിയിൽ ചാലിക്കരയിലെ വാടകക്കെട്ടിടത്തിൽ ആരംഭിച്ച സെൻ്ററിൽ എം.എസ്.ഡബ്ല്യു, എം.സി.എ. പി.ജി. കോഴ്സുകളാണ് ആദ്യം തുടങ്ങിയത്. പിന്നീട് ബി.എസ്‌സി. (ഐ.ടി.), ബി.സി.എ. എന്നീ കോഴ്സുകളും ഈ വർഷത്തോടെ എം.എസ്‌സി. കംപ്യൂട്ടർ സയൻസ് (വിത്ത് ബ്ലോക്ക് ചെയിൻ ടെക്‌നോളജി), ബി.എസ്.സി. (കൗൺസലിങ് സൈക്കോളജി), ബി.എസ്.ഡബ്ല്യു. എന്നീ കോഴ്‌സുകളും അനുവദിച്ചു.