നടുവണ്ണൂരിൽ സ്കൂൾ കുട്ടികൾ തമ്മിൽ അടിപിടി; കർശന നടപടിയുമായി പോലീസ്
കുട്ടികൾ ലൈസൻസില്ലാതെ ഓടിച്ച നാല് വാഹനങ്ങൾ പിടികൂടി
നടുവണ്ണൂർ: പ്ലസ് വൺ ക്ലാസ്സുകൾ കൂടി ആരംഭിച്ചതോടെ വിദ്യാർഥികൾ തമ്മിലുള്ള അടിപിടി കേസുകൾ വർദ്ധിക്കുകയാണ്. നിസ്സാരമായ കാര്യങ്ങൾ പറഞ്ഞ് വിദ്യാർഥികൾ സ്കൂളിനകത്തും പുറത്തും ഏറ്റുമുട്ടുന്ന സംഭവങ്ങൾ പതിവായിരിക്കുകയാണ്. നടുവണ്ണൂർ ബസ്റ്റാൻഡ് പരിസരത്ത് പരസ്പരം അടിപിടി ഉണ്ടാക്കിയ വിദ്യാർത്ഥികളുടെ പേരിൽ കർശന നടപടിയുമായി ബാലുശ്ശേരി പോലീസ് രംഗത്തെത്തി. സ്കൂളിലേക്ക് ഇരുചക്ര വാഹനങ്ങളിലും നാലുചക്ര വാഹനങ്ങളിൽ തന്നെയും ലൈസൻസ് ഇല്ലാതെ വിദ്യാർത്ഥികൾ ഓടിച്ചു വരുന്നത് പലയിടത്തും പതിവ് സംഭവമായിരിക്കുന്നു.
നടുവണ്ണൂർ ടൗണിൽ പോലീസ് നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ വാഹനവു മായെത്തിയ നാല് വിദ്യാർത്ഥി കളുടെ രക്ഷിതാക്കൾ ക്കെതിരെ പോലീസ് കേസെടുത്തു. നിലവിൽ കുട്ടികൾ ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുകയാണെങ്കിൽ വാഹന ഉടമയായ രക്ഷിതാവിൻറെ പേരിൽ കേസെടുക്കാനാണ് നിയമം അനുശാസിക്കുന്നത്. സിനിമയിലെ രംഗങ്ങളിൽ അനുകരിച്ചാണ് ഇത്തരം സംഭവങ്ങൾ സ്കൂളിൽ നടന്നു വരുന്നതെന്നും രക്ഷിതാക്കളും അധ്യാപകരും ഇക്കാര്യത്തിൽ പരമാവധി ജാഗ്രതയും സഹായവും ഉണ്ടാവണമെന്നും പോലീസ് അറിയിച്ചു.
നടുവണ്ണൂർ ബസ് സ്റ്റാന്റിൽ കഴിഞ്ഞ രണ്ടു ദിവസമായി സ്കൂൾ കുട്ടികൾ തമ്മിൽ അടിപിടി യുണ്ടായിരുന്നു. സ്കൂളിന് പുറത്ത് വെച്ച് നടക്കുന്ന സംഭവ മായതിനാൽ അധ്യാപകർക്ക് ഇത്തരം അടിപിടി കേസുകളിൽ ഇടപെടുന്നതിൽ പരിമിതികൾ ഉണ്ട് .അടിപിടി സംഭവങ്ങൾ നാട്ടുകാർക്ക് കൂടി പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോഴാണ് ചിലർ ഇത് സംബന്ധിച്ച് ബാലുശ്ശേരി പോലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ എട്ട് മണി മുതൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടുവണ്ണൂരിൽ പോലീസിന്റെ ഇടപെടലുകൾ ഉണ്ടായിരുന്നു.
തുടർന്ന് നിയമ വിരുദ്ധമായി വാഹനങ്ങൾ ഓടിച്ച കുട്ടികളുടെ പേരിൽ നടപടികൾ സ്വീകരിച്ചു. വാഹനമോടിച്ചു വന്ന പ്രായ പൂർത്തിയാവാത്ത കുട്ടികളുടെ പേരിൽ നടപടി സ്വീകരിക്കുകയും ഇവർ ഓടിച്ച നാല് വാഹനങ്ങൾ പിടികൂടുകയും രക്ഷിതാവിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. രക്ഷിതാവ് 25000 രൂപ ഫൈൻ അടക്കണമെന്നും വാഹനമോടിച്ചയാൾക്ക് 22 വയസ്സു വരെ ലൈസൻസ് ലഭിക്കില്ലെന്നും പോലീസ് അറിയിച്ചു.
പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനം ഓടിക്കുന്ന കാര്യത്തിൽ തുടർന്നും കർശന നടപടികൾ തുടരുമെന്നും വരും ദിവസങ്ങളിൽ മറ്റു സ്കൂൾ പരിസരത്തും നടപടി ഉണ്ടാകുമെന്നും ബാലുശ്ശേരി പോലീസ് ഇൻസ്പെക്ടർ സുരേഷ് കുമാർ എം. കെ. അറിയിച്ചു. ഇൻസ്പെക്ടറെ കൂടാതെ എസ് ബാബു കെ, എഎസ് ഐ മുഹമ്മദ് പുതുശ്ശേരി,സിപിഒ മാരായ അബ്ദുൽ കരീം, ജംഷീദ്,രാജേഷ് എന്നിവരും ഉണ്ടായിരുന്നു.

