സംസ്ഥാന കലോത്സവത്തിന് വെസ്റ്റ്ഹിൽ മൈതാനിയിൽ കൂറ്റൻ പന്തൽ ഒരുങ്ങുന്നു
മഴപെയ്താലും നനയാത്ത വിധത്തിലാണ് പന്തൽ ഒരുക്കുന്നത്
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മുഖ്യവേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനത്ത് 60,000 ചതുരശ്ര അടി വിസ്തീർണത്തിൽ പന്തൽ ഒരുങ്ങുന്നു. ഇരുമ്പുകാലുകൾക്കു മുകളിൽ അലുമിനിയം ഷീറ്റ് വിരിച്ച്, മഴ പെയ്താലും നനയാത്ത പന്തലാണു നിർമിക്കുന്നത്. 1400 ചതുരശ്ര അടി വിസ്തൃതിയും 6 അടി ഉയരവുമുള്ള സ്റ്റേജാണു തയാറാക്കുക. സ്റ്റേജിന്റെ ഇരുവശങ്ങളിലുമായി 100 ചതുരശ്ര അടി വിസ്തീർണത്തിൽ 14 ഗ്രീൻ റൂമുകൾ ഒരുക്കും. സ്റ്റേജിന്റെ പിൻവശത്തായി 1200 ചതുരശ്ര അടി വിസ്തീർണത്തിൽ വിശ്രമമുറിയുമുണ്ടാകും.
പന്തൽ നിർമാണ സാമഗ്രികളുമായി എത്തിയ 4 ലോറികൾ ഇന്നലെ മണിക്കൂറുകളോളം പുറത്തു കാത്തുകിടന്ന ശേഷമാണ് മൈതാനത്തേക്ക് കടക്കാൻ കഴിഞ്ഞത്. ഇന്നലെ പുലർച്ചെ നാലോടെ വെസ്റ്റ്ഹില്ലിൽ എത്തിയ ലോറികൾ സാധനങ്ങൾ ഇറക്കുമ്പോൾ ഉച്ചതിരിഞ്ഞ് രണ്ടു മണി കഴിഞ്ഞിരുന്നു. മൈതാനത്ത് എൻസിസി പരേഡ് നടക്കുന്നതിനാലാണു കാത്തിരിക്കേണ്ടി വന്നത്.
.30 ന് അകം പന്തലും സ്റ്റേജും മൈതാനത്തെ സ്റ്റാളുകളും നിർമിച്ചു കൈമാറണമെന്നാണു പന്തൽ കരാറുകാരനു നൽകിയ നിർദേശം. കാണികൾക്കായി 11,000 കസേരകളുണ്ടാകും.സ്റ്റേജിന്റെ ഇരുവശങ്ങളിലും ഫയർ എൻജിൻ നിർത്തിയിടാൻ 675 ചതുരശ്ര അടി വിസ്തീർണത്തിലുള്ള 2 പന്തലുകളും ഉണ്ടാകും. പന്തലിനു സമീപത്തായി മാധ്യമങ്ങൾക്കും വിവിധ കമ്മിറ്റികൾക്കുമായി 100 സ്റ്റാളുകളും ഒരുക്കും. ഇവയ്ക്കു പുറമേ മീഡിയ കമ്മിറ്റിക്കായി 2000 ചതുരശ്ര അടിയിൽ മറ്റൊരു പന്തലും ഉണ്ടാകും. വിഐപികൾക്കു വിശ്രമിക്കാനായി 800 ചതുരശ്ര അടിയിൽ എസി പന്തലും ഒരുക്കുന്നുണ്ട്.
പ്രതിരോധ വകുപ്പിന്റെ കൈവശമുള്ള മൈതാനം 24 മുതലാണു പൂർണമായും സംഘാടക സമിതിക്കു വിട്ടുകിട്ടുകയെന്നും അതേസമയം പന്തൽ നിർമിക്കുന്നതിനു തടസ്സമില്ലെന്നും സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു.

