അടുത്തവർഷം മുതൽ എഇഒ, ഡിഇഒ ഓഫീസുകൾ ഇല്ലാതാവും
ഖാദർ കമ്മിറ്റി ശുപാർശ ജൂൺ മുതൽ നടപ്പാക്കി തുടങ്ങും

തിരുവനന്തപുരം: സ്കൂൾ ഏകീകരണം സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയോഗിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി ഉപജില്ല വിദ്യാഭ്യാസ ഓഫീസ് ജില്ലാ വിദ്യാഭ്യാസ ഓഫീസ് തുടങ്ങിയ സംവിധാനങ്ങൾ ഇല്ലാതാക്കും. പകരം കോർപ്പറേഷൻ ബ്ലോക്ക് തലങ്ങളിൽ സ്കൂൾ എജുക്കേഷൻ ഓഫീസ് (എസ്ഇഒ) നിലവിൽ വരും. ജില്ലാതലത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസാണ് നിലവിൽ ഉണ്ടായിരുന്നതെങ്കിൽ പുതിയ മാറ്റത്തോടെ ജോയിൻറ് ഡയറക്ടറുടെ ഓഫീസായി മാറും. ഏകീകരണ പ്രവർത്തനങ്ങൾ ക്കായി സർക്കാർ രൂപീകരിച്ച പ്രത്യേക ഉദ്യോഗസ്ഥർക്ക് സംഘടിപ്പിച്ച ശിൽപ്പശാല കളിലൂടെയാണ് ഇത് സംബന്ധിച്ച ധാരണ രൂപപ്പെട്ടത്.
ഇനിമുതൽ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള സ്കൂളുകൾ ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന ജോയിൻറ് ഡയറക്ടർ ഓഫീസിലാണ് ഓഫീസിന് കീഴിലാണ് ഉണ്ടാവുക. വിദ്യാഭ്യാസ പദ്ധതി പ്രവർത്തനങ്ങളുടെ നടത്തിപ്പും ഏകോപനവും സംഘടിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തിൽ വിദ്യാഭ്യാസ ഓഫീസർ തസ്തികയും ഉണ്ടാകും. ഹയർസെക്കൻഡറി കാര്യങ്ങൾക്കായി നിലവിലുള്ള ആർടിഡി ഓഫീസുകളും വിഎച്ച്എസ്ഇ വിഭാഗത്തിനുള്ള എ ഡി ഓഫീസും ഇനി ഉണ്ടാകില്ല. അധ്യാപക തസ്തിക മുതൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്തിക വരെയുള്ളവരുടെ ശ്രേണി ക്രമീകരണവും ഇതോടൊപ്പം നടത്തുന്നുണ്ട്. ഓരോ തസ്തികയിലും ജോലി ചെയ്യുന്നവരുടെ സ്ഥാനക്കയറ്റ തസ്തിക സംബന്ധിച്ച വ്യക്തമായ മാപ്പിങ്ങും നടത്താൻ കമ്മീഷൻ ഒരുങ്ങുകയാണ്.
അടുത്ത ജൂണിൽ തന്നെ ഏകീകരണം സമ്പൂർണ്ണമായി നടപ്പാക്കുക ലക്ഷ്യമാക്കിയാണ് ഇപ്പോൾ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനായി സ്പെഷ്യൽ റൂൾസ് രൂപീകരിക്കാൻ കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ വരുത്തേണ്ട ഭേദഗതി, തസ്തിക സംബന്ധമായ വിശദീകരണങ്ങൾ തുടങ്ങിയവ സംബന്ധിച്ച് പരിശോധനയും നടത്തി വരികയാണ്. നിലവിൽ ഡയറക്ടറേറ്റ് തലത്തിൽ മാത്രം നടത്തുന്ന അക്കാദമിക മേൽനോട്ടം എസ്ഇ ഓഫീസ് സ്ഥലം മുതൽ നടപ്പാക്കാനും ധാരണയായിട്ടുണ്ട്. അധ്യാപകൻ മുതൽ ഡയറക്ടർ വരെയുള്ളവരുടെ ചുമതലകൾ ക്രോഡീകരിച്ച് നിർവചിക്കും.