കോഴിക്കോട്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ ലഹരി കാരിയറാക്കിയ കേസിൽ നടപടി
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 10 പേർക്കെതിരെ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട്ട് സ്കൂൾ വിദ്യാർത്ഥിനിയെ ലഹരി കാരിയറാക്കിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രദേശവാസിയാണ് പെൺകുട്ടിക്ക് ലഹരി നൽകുന്നത്. 25 പേര് അടങ്ങുന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരി കൈമാറ്റമെന്നും പൊലീസ് കണ്ടെത്തി. ഇയാൾ ഒരു ഉത്തരേന്ത്യൻ സ്വദേശിയുടെ കൈവശമാണ് ലഹരി കൊടുത്ത് വിടുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. പെൺ കുട്ടിയുടെ മൊഴിയിൽ നിന്ന് ആളുകളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു.
വടകര അഴിയൂരിലെ പ്രമുഖ സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെയാണ് പ്രതികൾ ലഹരി കാരിയറാക്കിയത്. കബഡി കളിക്കിടെ നിരഞ്ജന എന്ന് പേരുളള ഒരു പെൺകുട്ടി നൽകിയ ബിസ്കറ്റിലൂടെയായിരുന്നു ലഹരിയുടെ കെണിയിലേക്കുളള പതനം. പിന്നീട് അദ്നാൻ എന്ന യുവാവുമെത്തി. ബിസ്കറ്റിൽ തുടങ്ങി, പിന്നീട് പൊടിരൂപത്തിൽ മൂക്കിൽ വലിപ്പിച്ചു, കൂടുതൽ ശ്രദ്ധയും ഉന്മേഷവും കിട്ടുമെന്ന് വിശ്വസിപ്പിച്ച് കൈത്തണ്ടയിൽ ഇഞ്ചക്ഷനുകളായും ലഹരി ശരീരത്തിൽ എത്തിച്ചു.
ഒടുവിൽ എംഡിഎംഎ എന്ന രാസ ലഹരിയുടെ കെണയിലായതോടെ താൻ ഉൾപ്പടെയുള്ള മൂന്ന് പെൺകുട്ടികൾ സ്കൂൾ യൂണിഫോമിൽ ലഹരി കൈമാറാനായി തലശേരിയിൽ പോയെന്നാണ് പെൺകുട്ടി നേരത്തെ വെളിപ്പെടുത്തിയത്. വിവിധ കേന്ദ്രങ്ങളിൽ സ്കൂൾ ബാഗുകളിൽ താൻ ലഹരി എത്തിച്ച് നൽകിയെന്നും ശരീരത്തിൽ പ്രത്യേക രീതിയിലുളള ചിത്രങ്ങൾ വരച്ചായിരുന്നു ലഹരി കടത്തെന്നും 13 കാരി വെളിപ്പെടുത്തിയിരുന്നു.