കോഴിക്കോട് ജില്ലയില്‍ പുതിയ പതിനൊന്ന് പ്സ് ടു ബാച്ചുകള്‍ അനുവദിച്ചു
ഗവണ്മെന്റ് എയ്ഡഡ് സ്കൂളുകളിലായി അറുപത് സീറ്റ് വീതമുള്ള 11 ബാച്ചുകളാണ് അനുവദിച്ചത്

കോഴിക്കോട്:പ്ലസ് വണ്ണിന് കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യം പരിണിച്ച് ജില്ലക്ക് 660 സീറ്റുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ.മലബാര്‍ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ ജില്ലയിലെ ഗവണ്മെന്റ് എയ്ഡഡ് സ്കൂളുകളിലായി അറുപത് സീറ്റ് വീതമുള്ള 11 ബാച്ചുകളാണ് അനുവദിച്ചത്.സയൻസ് (രണ്ട്), ഹ്യുമാനിറ്റീസ് (അഞ്ച്), കൊമേഴ്‌സ് (നാല്) എന്നിങ്ങനെയാണ് ബാച്ചുകൾ.
സ്‌കൂളുകളും ബാച്ചുകളും: ഗവ. എച്ച്‌എസ്‌എസ് കുറ്റ്യാടി– സയൻസ്, കൊളത്തറ കലിക്കറ്റ് എച്ച്‌എസ്‌എസ് ഫോർ ഹാൻഡിക്യാപ്‌ഡ്–- കൊമേഴ്‌സ്, ശിവപുരം ഗവ. എച്ച്‌എസ്‌എസ്–-ഹ്യുമാനിറ്റീസ്, മണിയൂർ പഞ്ചായത്ത് എച്ച്‌എസ്‌എസ്–- ഹ്യുമാനിറ്റീസ്, പാലേരി വടക്കുമ്പാട് എച്ച്‌എസ്‌എസ്–- സയൻസ്, ഇ എം എസ് ഗവ. എച്ച്‌എസ്‌എസ് പെരുമണ്ണ –- കൊമേഴ്‌സ്, ജിഎച്ച്‌എസ്‌എസ് ചെറുവാടി –-ഹ്യുമാനിറ്റീസ്, ആയഞ്ചേരി റഹ്‌മാനിയ എച്ച്‌എസ്‌എസ് –-കൊമേഴ്‌സ്, പന്തീരാങ്കാവ് എച്ച്‌എസ്‌എസ്–- ഹ്യുമാനിറ്റീസ്, ഗവ. എച്ച്‌എസ്‌എസ് ബേപ്പൂർ–-കൊമേഴ്‌സ്, പിടിഎം എച്ച്‌എസ്‌എസ് കൊടിയത്തൂർ–-ഹ്യുമാനിറ്റീസ്.
അതേസമയം സപ്ലിമെന്ററിയിൽ രണ്ടാംഘട്ട അലോട്ട്‌മെന്റിന് ശേഷം ജില്ലയിൽ മെറിറ്റ്, മാനേജ്‌മെന്റ് ക്വോട്ട, അൺ എയ്‌ഡഡ് ക്വോട്ട എന്നിവയിലായി 6340 ഒഴിവുകളുണ്ട്.സീറ്റുകള്‍: മെറിറ്റ് 51, മാനേജ്‌മെന്റ് ക്വോട്ട 2011, അൺ എയ്‌ഡഡ് ക്വോട്ട 4278. പുതിയ ബാച്ച് അനുവദിച്ചതിന്റെ വിജ്ഞാപനം വന്നശേഷം നിലവിൽ പ്രവേശനം നേടിയ കുട്ടികൾക്ക് സ്‌കൂൾ, കോഴ്‌സ് മാറ്റത്തിന് അപേക്ഷിക്കാം. അത് പൂർത്തിയാക്കിയശേഷം അവസാനഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് നടക്കും.സപ്ലിമെന്ററി ഒന്നും രണ്ടും ഘട്ടത്തിനായി 8298 അപേക്ഷയാണ് വന്നത്. ഇതിൽ 953 അപേക്ഷകർ അയൽ ജില്ലക്കാരാണ്. 4418 അപേക്ഷകർ മെറിറ്റ് സീറ്റിൽ പ്രവേശനം നേടി.