പ്ലസ് ടു സ്ഥലംമാറ്റ ഉത്തരവിന് സ്റ്റേ പരീക്ഷക്കാലത്ത് കുട്ടികളെ വെള്ളം കുടിപ്പിച്ച് സർക്കാരും കോടതികളും
ഔട്ട് സ്റ്റേഷൻ സർവീസ് മാതൃ ജില്ലക്ക് പുറത്തുള്ള ഒഴിവുകളിലും പരിഗണിച്ചില്ല

തിരുവനന്തപുരം: ഹയർസെക്കൻഡറി അധ്യാപകരുടെ അന്തിമ സ്ഥലംമാറ്റത്തിൻ്റെ തുടർനടപടികൾ തടഞ്ഞ് കേരള അഡ്മിനിസ്ട്രേറ്റീവ് റെബ്യൂണൽ. ഔട്ട് സ്റ്റേഷൻ സർവീസ് മാതൃ ജില്ലക്ക് പുറത്തുള്ള ഒഴിവുകളിലും പരിഗണിക്കാതെ ഇറക്കിയ സ്ഥലംമാറ്റ പട്ടിക തടയണമെന്ന് ആവശ്യപ്പെട്ട് അധ്യാപകർ സമർപ്പിച്ച ഹർജിയിലാണ് ഉടൻ ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലം മാറ്റത്തിന് ജില്ലയ്ക്ക് പുറത്തുള്ള സർവീസ് മാതൃ ജില്ലയ്ക്ക് പുറമേ സമീപ ജില്ലകളിലെയും ഒഴിവുകളിലേക്ക് പരിഗണിക്കണമെന്ന് കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ട്രൈബ്യൂണൽ മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഉത്തരവ് പ്രകാരം ഈ ആവശ്യം നടപ്പാക്കാൻ ട്രൈബ്യൂണൽ നിർദ്ദേശം നൽകി. എന്നാൽ നിർദ്ദേശം പാലിക്കാതെയുള്ള ഉത്തരവാണ് അന്തിമമായി വന്നിരിക്കുന്നത്.
മോഡൽ പരീക്ഷയ്ക്ക് തൊട്ടുമുമ്പ്, പൊതു പരീക്ഷ വിളിപ്പാട് അകലെ നിൽക്കെ വന്ന സ്ഥലം മാറ്റ ഉത്തരവ് തന്നെ, വിദ്യാലയങ്ങളിൽ ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഉത്തരവിൽ മാറ്റങ്ങൾക്ക് സാധ്യത മുൻകൂട്ടി കണ്ട് ഓർഡർ ഇടങ്ങിയ ഉടൻ തന്നെ പല അധ്യാപകരും നിലവിലുള്ള സ്കൂളുകളിൽ നിന്ന് വിടുതൽ ചെയ്തു. ചിലരാകട്ടെ സമയമെടുക്കുകയും ചെയ്തു. നേരത്തെ വിടുതൽ ചെയ്ത മറ്റ് സ്കൂളുകളിൽ പ്രവേശിച്ച അധ്യാപകർ ഇനി എന്തു ചെയ്യുമെന്ന് അറിയില്ല.
അധ്യാപകരുടെ സ്ഥലംമാറ്റം സാധാരണഗതിയിൽ അധ്യയന വർഷാരംഭത്തിലാണ് ചെയ്യേണ്ടത്. എന്നാൽ വർഷം അവസാനിപ്പിച്ച് പരീക്ഷയിൽ കടക്കവേ ഇത്രയും വൈകി സ്ഥലംമാറ്റ ഉത്തരവ് വരുന്നത് ഇതാദ്യമാണ്. വിദ്യാഭ്യാസ രംഗത്തെ ഇത്തരം അശാസ്ത്രീയമായ സ്ഥലംമാറ്റ നടപടികളാണ് ഗവൺമെൻറ് വിദ്യാലയങ്ങളെ പിറകോട്ട് നയിക്കുന്നതിൽ പ്രധാനകാരണം എന്ന് പൊതുജനം പറയുന്നു.