ജില്ലാ കലോത്സവ സമയക്രമം താളം തെറ്റി;മത്സരങ്ങൾ പുലർച്ച വരെ നീണ്ടു
പരിപാടിയുടെ സമയക്രമവും സ്റ്റേജും പലത വണ മാറ്റി
കോഴിക്കോട് : കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവം നാലാം ദിവസത്തിലേക്ക് കടക്കുമ്പോഴും കലോത്സവം നടത്തിപ്പില്‍ താളപ്പിഴകൾ മുറുകുകയാണ്. ഇന്നലെ നടന്ന ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ ഒപ്പന മത്സരം ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സമാപിച്ചത്. നേരത്തെ പ്രസിദ്ധപ്പെടുത്തിയതിൽ നിന്നും വ്യത്യസ്തമായി പലതവണയാണ് ഒപ്പന വേദി മാറ്റിയത്. നാടക വേദിയിൽ സമയക്രമം മണിക്കൂറുകൾ തെറ്റിയപ്പോൾ പ്രേക്ഷകരും കലാകാരന്മാരും പ്രതിഷേധവുമായി രംഗത്തു വന്നു. കലോത്സവ ഇനങ്ങൾ രാത്രി 10 മണിക്ക് മുമ്പ് അവസാനിക്കണം എന്ന ചട്ടം നിലവിലുള്ളപ്പോൾ തന്നെ മിക്കവേദികളിലും 10 മണിയും കഴിഞ്ഞ് പിറ്റേന്ന് പുലർച്ച വരെ നീളുകയായിരുന്നു. പ്രോഗ്രാം കമ്മിറ്റിയുടെ പിടുപ്പുകേട്ട് ഇതിലൊക്കെ നിഴലിച്ചു കണ്ടു.
കഴിഞ്ഞ തവണ പേരാമ്പ്രയിൽ വച്ച് കലോത്സവം നടന്നപ്പോൾ കാര്യമായ പരാതികൾ ഒന്നുമുണ്ടായിരുന്നില്ല. ടൗണിലെ വിവിധ വേദികൾ തമ്മിലുള്ള ദൂര വ്യത്യാസം മത്സരാർത്ഥികളെ ശരിക്കും വലച്ചു. ഒരു സ്കൂളിൽ തന്നെ ഒന്നിൽ കൂടുതൽ വേദികൾ നൽകാമായിരുന്നു. എന്നിട്ടും സംസ്ഥാന കലോത്സവത്തിന് പോലും ഇല്ലാത്ത വിധം കിലോമീറ്റർ ദൂരെ വേദികൾ ഉണ്ടാക്കിയത് കുട്ടികളെയും അധ്യാപകരെയും ശരിക്കും വലച്ചു. ഓരോ വേദിയിലും സംഘാടകർക്കും ഒഫീഷ്യൽസിനും ഭക്ഷണ വിതരണം നടത്താൻ അതാത് സ്കൂളിലെ പിടിഎ കമ്മിറ്റിയെ ഏൽപ്പിച്ചുവെങ്കിലും പലയിടത്തും വെള്ളം പോലും കിട്ടിയിട്ടില്ലെന്ന് പരാതി ഉയർന്നു. വിദൂരത്തുള്ള വേദികളിൽ നിന്ന് മോഡൽ ഹൈസ്കൂളിലെ ഭക്ഷണ ശാലയിലേക്ക് പലപ്പോഴും കുട്ടികൾക്ക് എത്താൻ കഴിഞ്ഞില്ല. സമയത്തിന് എത്താൻ കഴിയാതെ വന്നപ്പോൾ രക്ഷിതാക്കളും അധ്യാപകരും കുട്ടികൾക്ക് പുറത്തു നിന്ന് ഭക്ഷണം വാങ്ങിക്കൊടുക്കുകയായിരുന്നു. പതിവു പോലെ വിധി ധർണയത്തിലും ഏറെ പരാതികൾ ഇത്തവണ ഉണ്ടായിട്ടുണ്ട്. കലോത്സവത്തിൽ പുതുതായി ഏർപ്പെടുത്തിയ ഇനങ്ങളും വിധി നിർണയത്തിൽ ചോദ്യം ചെയ്യപ്പെട്ടു.

