നീറ്റ് പരീക്ഷയിൽ മലയാളപ്പെരുമ :ആവള സ്കൂളിൽ പഠിച്ച ദീപ്നിയ സംസ്ഥാനത്ത് ഒന്നാമത്
12 മണിക്കൂര്‍ പഠനം, കൃത്യമായ റിവിഷന്‍; രണ്ടാം ശ്രമത്തില്‍ നീറ്റില്‍ ഒന്നാമത്

തിരുവനന്തപുരം: നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ നീറ്റ് യു.ജി പരീക്ഷ ഫലം പുറത്തു വന്നപ്പോൾ കേരളത്തിലെ ഒന്നാം റാങ്കുകാരിയായി ആവള കുട്ടോത്ത് ഹൈസ്കൂളിലും, പ്ലസ് ടുവിലും പഠിച്ച ദീപ്നിയ. ആവള ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിഭാഗത്തിൽ ഗണിതശാസ്ത്രം അധ്യാപകനായ ദിനേശന്റെയും ഇതേ സ്ഥാപനത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിത ശാസ്ത്ര അധ്യാപികയായ ബിജിയുടെയും പുത്രിയാണ് ഈ മിടുക്കി. ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചാലേ മത്സരപരീക്ഷകളിൽ ഒന്നാമതാകു എന്ന ധാരണയെ ഒരിക്കൽ കൂടി തിരുത്തി കുറിച്ചിരിക്കുകയാണ് ഗ്രാമീണ മലയാളം മീഡിയം സർക്കാർ വിദ്യാലയത്തിൽ നിന്നും വന്ന ഈ പ്രതിഭ. അഖിലേന്ത്യ തലത്തിൽ 109 ആണ് ദീപ്നിയയുടെ റാങ്ക്.
ചെറുപ്പത്തിലേ പഠനത്തിൽ മിടുക്കിയായിരുന്ന ദീപ് നിയ യു എസ് എസ് പരീക്ഷയിലും സയൻസ് ടാലൻ്റ് സെർച്ച് പരീക്ഷയിലും ഒന്നാമത് എത്തിയിരുന്നു. പഠന അനുബന്ധ മേഖലകളിലും തിളങ്ങിയ ഈ മിടുക്കി ഹൈസ്കൂളിൽ ആയിരുന്നപ്പോൾ മലയാളം ഉപന്യാസം രചനയിൽ സംസ്ഥാന തല കലോത്സവത്തിൽ എ ഗ്രേഡ് നേടിയിരുന്നു. തൻറെ എല്ലാ ആഗ്രഹത്തിനും ഒപ്പം നിൽക്കുന്ന കുടുംബമായിരുന്നു പഠനയാത്രയിൽ തൻറെ ശക്തിയെന്ന് ദീപ്നിയ പറയുന്നു. പഠിപ്പിച്ചവർ വെറും അധ്യാപകർ ആയിരുന്നില്ല, പലപ്പോഴും മാതാപിതാക്കളുടെ സ്ഥാനത്ത് പോലുമായിരുന്നു അവർ. റാങ്ക് പ്രതീക്ഷിച്ചെങ്കിലും കേരളത്തിൽ ഒന്നാമതെത്തുമെന്ന് കരുതിയില്ലെന്നും ദീപ് നിയ വിനയാന്വിതയായി പറയുന്നു. കോഴിക്കോട്ടെ ബ്രില്ല്യൻസ് കോച്ചിംഗ് സെന്ററിലെ പിന്തുണ തന്നെ ഏറെ സഹായിച്ചെന്നും ദിപ്നിയ പറഞ്ഞു. സഹോദരൻ ദീപക് ഇതേ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. കേരളത്തിൽ നിന്ന് 73,328 പേരാണ് ഇത്തവണ നീറ്റിന് യോഗ്യത നേടിയത്.