വിദ്യാവനത്തിലെ വൈവിധ്യം പരിശോധിക്കാൻ ജനിതക സംരക്ഷകൻ സലിം പിച്ചൻ എത്തി
വാകയാട് ഹയർ സെക്കൻ്ററി സ്കൂളിൽ ഒരുക്കിയ വിദ്യാവനമാണ് സലിം പിച്ചൻ സന്ദർശിച്ചത്

നടുവണ്ണൂർ: വനം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വാകയാട് ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമിട്ട വിദ്യാവനം സന്ദർശിച്ച് ജനിതക സംരക്ഷകൻ സലിം പിച്ചൻ. കേന്ദ്ര മന്ത്രാലയത്തിന് കീഴിലുള്ള സസ്യ കർഷക ജിനോം സേവിയർ അവാർഡും വനമിത്രാ അവാർഡും കരസ്ഥമാക്കിയ വയനാട്ടിലെ സ്വാമിനാഥൻ ഫൗണ്ടേഷനിൽ നിന്നാണ് വാകയാട് ഹയർ സെക്കൻ്ററി സ്കൂളിൽ വിവിധതരം വൃക്ഷ തൈകളെ ശാസ്ത്രീയ നാമകരണം നൽകി വേർതിരിക്കുവാൻ അദ്ദേഹമെത്തിയത്.
ഹൈസ്കൂൾ ക്ലാസിലെ വിദ്യാർത്ഥികളും അദ്ധ്യാപകൻ ജിതേഷ് കുമാറും സലിംപിച്ചനുമായി വൃക്ഷങ്ങളുടെ ജനിതക ഘടനകളെക്കുറിച്ച് ചോദിച്ചറിഞ്ഞു. വനശ്രീയിലെ ഇബ്രാഹിം ചാലിക്കര, റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനും വനമിത്ര അവാർഡ് ജേതാവും കൂടിയായ നന്ദകുമാർ വയനാട്, ബാലുശ്ശേരി സർവോദയ സംഘം ചെയർമാൻ കെ.പി. മനോജ് കുമാർ, പരിസ്ഥിതി പ്രവർത്തകൻ ഒ.എം. കൃഷ്ണകുമാർ എന്നിവരോടൊപ്പമാണ് സലിം പിച്ചൻ വിദ്യാവനം സന്ദർശിച്ചത്.
പ്രിൻസിപ്പാൾ ഡോ. ആബിദ പുതുശ്ശേരി, വിദ്യാ വനത്തിൻ്റെ ചുമതലയുള്ള അദ്ധ്യാപകൻ ടി.ആർ. ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജനിതക ശാസ്ത്രീയ നാമകരണ പ്രവർത്തനം നടന്നത്.