കൂടുതൽ ആളുകൾ പിന്തുണച്ചു; സ്കൂൾ സമയമാറ്റം വിശദമായ പഠനത്തിന് ശേഷം
വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും ഇടയിൽ അഭിപ്രായം തേടി

തിരുവനന്തപുരം: സ്കൂൾ സമയമാറ്റം വിശദമായ പഠനത്തിന് ശേഷമെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. ഈ വർഷം ഫെബ്രുവരി മുതൽ ഏപ്രിൽ 10 വരെ വിവിധ ജില്ലകളിൽ പഠനം നടത്തി. വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും ഇടയിൽ അഭിപ്രായം തേടി.സ്കൂൾ സമയം വർധിപ്പിക്കുന്നതിൽ രക്ഷിതാക്കൾ പിന്തുണ നൽകിയെന്നും റിപ്പോർട്ട്. ഭൂമിശാസ്ത്രവും സാംസ്കാരിക സാഹചര്യങ്ങളും പരിഗണിച്ച് 6 ജില്ലകളിലായിരുന്നു പഠനം. വയനാട്, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം, കാസർഗോഡ്, മലപ്പുറം ജില്ലകളിൽ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് അഭിപ്രായങ്ങൾ തേടി.
ശനിയാഴ്ച്ച ക്ലാസ് നടത്താനുള്ള തീരുമാനത്തെ ഭൂരിഭാഗം പേരും എതിർത്തു. എന്നാൽ സ്‌കൂൾ ദിവസങ്ങൾ പരമാവധി സമയം ഉപയോഗിക്കണമെന്ന് 50.7% രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. 41.1% രക്ഷിതാക്കൾ സിലബസ് കുറയ്ക്കാനും അനാവശ്യ അവധികൾ കുറയ്ക്കാനും നിർദ്ദേശിച്ചു. പഴയ സമയക്രമം മതിയെന്ന് അഭിപ്രായപ്പെട്ടത് 6.4% പേർ മാത്രമാണ്. 0.6% പേർ മാത്രമാണ് അവധി പുനപരിശോധിക്കുന്നത് അനുകൂലിച്ചത്. പഠന ദിവസങ്ങൾ കൂട്ടുന്നത് 87.2% പൊതുജനങ്ങളും എതിർത്തു. 819 അധ്യാപകരിൽ നിന്നും 520 വിദ്യാർത്ഥികളിൽ നിന്നും 156 രക്ഷിതാക്കളിൽ നിന്നും സമിതിയുടെ അഭിപ്രായം തേടി. 4490 പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ചു. ക്ലാസ് സമയം വെള്ളിയാഴ്ച ഒഴികെയുള്ള നാല് ദിവസങ്ങളിൽ അര മണിക്കൂർ കൂട്ടണം. കൂടാതെ ഈ അക്കാദമിക് വർഷം ഏഴ് ശനിയാഴ്ചകളിലെ ക്ലാസുകൾ അധികമായി നൽകണമെന്നായിരുന്നു വിദഗ്ധ സമിതി ശിപാർശ. സ്‌കൂൾ സമയമാറ്റം വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വിദഗ്ദ്ധ സമിതി റിപ്പോർട്ട് .